
ഫിഫ ലോകകപ്പ് 2026ലെ ഗ്രൂപ്പ് എ യിലെ ദക്ഷിണാഫ്രിക്കയും ചെക്കിയയും തമ്മിലുള്ള പോരാട്ടം സമനിലയിൽ അവസാനിച്ചു. അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.കളിയുടെ ആദ്യ പകുതിയിൽ ചെക്കിയക്കായിരുന്നു ആധിപത്യം. മധ്യനിരയിൽ പൂർണ്ണമായ ആധിപത്യം ഉറപ്പിക്കാനായി 3-5-2 ഫോർമേഷനിൽ ഇറങ്ങിയ അവർ തുടക്കത്തിലേ മുൻപിലെത്തി. അലക്‌സാണ്ടർ സോജ്‌ക നൽകിയ പാസിൽ നിന്നും ആറാം മിനുട്ടിൽ സ്‌ട്രൈക്കർ മൈക്കൽ സാഡിലക്ക് ചെക്കിയയ്ക്കായി ഗോൾ കണ്ടെത്തി. തുടർന്ന് ആദ്യ പകുതിയിൽ ഉടനീളം ആക്രമിച്ചു കളിച്ച ചെക്കിയ എതിർ പോസ്റ്റിൽ വീണ്ടും നിറയൊഴിക്കുമെന്നു കരുതിയെങ്കിലും ഗോൾ വല കുലുങ്ങിയില്ല.
രണ്ടാം പകുതി തുടങ്ങിയതോടെ കളിയുടെ ഒഴുക്കിനു തന്നെ മാറ്റം ഉണ്ടായി. അത്തയും നേരം ഒതുങ്ങി കളിച്ച ദക്ഷിണാഫ്രിക ആക്രമണ സ്വഭാവം പുറത്തെടുത്തു. തോൽവിയുടെ അർഥം ടൂർണമെന്റിൽ നിന്നുള്ള പുറത്താകലാണ് എന്ന് മനസ്സിലാക്കിയ അവർ ചെക്കിയയെ വെള്ളം കുടിപ്പിച്ചു. ഒടുവിൽ ഇതിനു ഫലം കണ്ടു. കളിയുടെ 81ആം മിനുട്ടിൽ മസെക്കോയുടെ ഷോട്ട് ചെക്കിയ താരത്തിന്റെ കയ്യിൽ തട്ടിയത് മൂലം ലഭിച്ച പെനാൽറ്റി ദക്ഷിണാഫ്രിക്കൻ താരം ടെബോഹോ മൊകോയ്‌ന കൃത്യമായി വലയിലെത്തിച്ചു.ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയോട് 2-1 ന് തോറ്റ ചെക്കിയയ്ക്കും മെക്സിക്കോയോട് 2-0 നു പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്കും അവസാന മത്സരത്തിൽ മികച്ച മാർജിനിൽ ജയിച്ചാൽ മാത്രമേ ഇനി അടുത്ത റൗണ്ടിലേക്ക് എത്താൻ സാധിക്കുകയുള്ളു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

