
ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ. അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് അർജന്റീനയുടെ തിരിച്ചുവരവ്. കലാശ പോരാട്ടത്തിൽ സ്പെയിനാണ് മെസ്സിപ്പടയുടെ എതിരാളികൾ. പരുക്കൻ അടവുകൾ നിറഞ്ഞു നിന്ന ആദ്യ പകുതിക്ക് ശേഷം ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. കളിയുടെ 55ആം മിനുട്ടിൽ ഇന്നത്തെ മത്സരത്തിൽ ടീമിന്റെ ആദ്യ ഇലവനിൽ ഇടം നേടിയ മോർഗൻ റോജർസ് വലതു വിങ്ങിൽ നിന്ന് നൽകിയ നിലം പറ്റെയുള്ള ക്രോസിൽ കൃത്യമായി പെനാൽറ്റി ബോക്സിനുള്ളിൽ കാലു വച്ച ആന്റണി ഗോർഡൻ മെസ്സിയെയും കൂട്ടരെയും ഞെട്ടിച്ചു.
എന്നാൽ ഗോൾ വഴങ്ങി തളർന്നിരിക്കാൻ അർജന്റീന തയ്യാറായിരുന്നില്ല. അത് വരെ ഇംഗ്ലണ്ടിന് മുന്നിൽ കരുതി കളിച്ച അവർ പിന്നെ തുടർച്ചയായി ആക്രമിച്ചു തുടങ്ങി. വലതു വിങ്ങിൽ മെസ്സിയും മധ്യത്തിൽ സിമിയോണി –ഫെർണാണ്ടസ് ദ്വയവും ഇംഗ്ലണ്ടുകാരെ സമ്മർദ്ദത്തിലാക്കി. നിശ്ചിത സമയം തീരാൻ അഞ്ചു മിനുട്ടുകൾ മാത്രം ശേഷിക്കെ അവർ എതിരാളികളെ ഞെട്ടിച്ചു. ഒരു കോർണർ കിക്കിന് പിന്നാലെ തനിക്ക് ലഭിച്ച പന്ത് മെസ്സി കൃത്യമായി മധ്യത്തിൽ ഉണ്ടായിരുന്ന എൻസോ ഫെർണാണ്ടസിന് കൈമാറി. ബോക്സിനു പുറത്ത് നിന്നും എൻസോ തൊടുത്ത തീയുണ്ട പോലെയുള്ള ഷോട്ട് തടുക്കാൻ വലതുഭാഗത്തേയ്ക്ക് ചാടിയ ഇംഗ്ലീഷ് ഗോളിക്ക് കഴിഞ്ഞില്ല.
Argentina are headed back to the #FIFAWorldCup Final 🇦🇷
— FIFA World Cup (@FIFAWorldCup) July 15, 2026
സമനില പിടിച്ചതിന്റെ ആവേശത്തിൽ അർജന്റീന കൂടുതൽ ആവേശത്തോടെ കളിച്ചപ്പോൾ മറുവശത്ത് ഇംഗ്ലണ്ട് തളർന്നു കഴിഞ്ഞിരുന്നു, ഇതിനിടയിൽ ഇഞ്ചുറി ടൈമിൽ മക്കലിസ്റ്റർ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി തിരികെ എത്തിയത് മെസ്സിയുടെ കാലുകളിൽ. പ്രതിരോധ താരങ്ങളെ വെട്ടിച്ചു അല്പം പിന്നിലേക്ക് വലിഞ്ഞ ശേഷം മെസ്സി ബോക്സിനുള്ളിലേക്ക് തൊടുത്ത ഷോട്ട് ലൗറ്ററോ മാർട്ടിനെസ് ഹെഡറിലൂടെ ഗോൾ വലയിൽ എത്തിച്ചു.മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നലകിയ മെസ്സി ഇതോടെ ഗോൾഡൻ ബൂട്ട് പട്ടികയിൽ ഒന്നാമതെത്തി. എട്ടു ഗോളും നാല് അസിസ്റ്റുകളുമാണ് താരത്തിന്റെ ഇതുവരെയുള്ള സമ്പാദ്യം. ഫൈനലിൽ വിജയിച്ചാൽ 1962 –ൽ കിരീടം നിലനിർത്തിയ ബ്രസീലിനു ശേഷം ആ നേട്ടം കൈവരിക്കുന്ന ആദ്യ ടീം ആകും അർജന്റീന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

