
ഫിഫ ലോകകപ്പ് 2026ഇൽ നിന്നും മുൻ ചാമ്പ്യന്മാരായ ഉറുഗ്വായ് പുറത്ത്. ഇന്ന് മെക്സിക്കോയിലെ ഗ്വാഡലജാര സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായകമായ പോരാട്ടത്തിൽ സ്പെയിനിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി വഴങ്ങിയതാണ് രണ്ടു തവണ കിരീടം ഉയർത്തിയ ചരിത്രം പറയാനുള്ള ടീമിന്റെ പുറത്താകലിന് വഴിവച്ചത്. ഉറുഗ്വായ് ഉൾപ്പെടുന്ന എച്ച് ഗ്രൂപ്പിൽ നിന്നും ഏഴു പോയിന്റുമായി സ്പെയിനും മൂന്ന് പോയിന്റുമായി കേപ് വെർദെയും നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. രണ്ടു പോയിന്റുകൾ മാത്രമാണ് ഉറുഗ്വായുടെ സമ്പാദ്യം.
ഇന്ന് നടന്ന മത്സരത്തിൽ ജയം നേടിയാൽ മാത്രമേ നോക്കൗട്ട് യോഗ്യത നേടുകയുള്ളു എന്ന വ്യക്തമായ ബോധ്യം ഉറുഗ്വായ്ക്ക് ഉണ്ടായിരുന്നപ്പോൾ , മത്സരത്തിൽ തോറ്റ് രണ്ടാം സ്ഥാനക്കാരായാൽ റൗണ്ട് ഓഫ് 32ഇൽ അര്ജന്റീനയാകും എതിരാളി എന്ന ധാരണ സ്പെയിനിനും ഉണ്ടായിരുന്നു. മത്സരത്തിൽ ഇരു ടീമുകളും മികച്ചു നിന്നു. പോസഷനിൽ സ്പെയിൻ വ്യക്തമായ ആധിപത്യം പുലർത്തിയപ്പോൾ ഗോൾമുഖത്ത് കൂടുതൽ ഷോട്ടുകൾ പായിച്ച് അപകടം വിതച്ചത് ലാറ്റിൻ അമേരിക്കൻ ടീം ആയിരുന്നു. എന്നാൽ കളിയുടെ 42ആം മിനുട്ടിൽ അലക്സ് ബെയ്ന നേടിയ ഗോൾ മത്സരത്തിന്റെ ഗതി നിർണ്ണയിച്ചു. വലതു വിങ്ങിൽ നിന്ന് ലഭിച്ച പാസ്സ് കൈക്കലാക്കിയ ബെയ്ന രണ്ട് പ്രതിരോധക്കാരെ വെട്ടിച്ച് തൊടുത്ത ഷോട്ട് നിയന്തിക്കാൻ ഗോളി മുസ്‌ലേരയ്ക്ക് കഴിഞ്ഞില്ല. ആ പിഴവ് കളിയിലെ നിർണ്ണായകമായ ഗോളിലാണ് കലാശിച്ചത്. കളിയുടെ അധികസമയത്ത് അഗസ്റ്റിൻ കനോബിയോ ചുവപ്പു കാർഡ് വാങ്ങി പുറത്തായിട്ടും തിരിച്ചടിക്കാൻ ശ്രമിച്ച ഉറുഗ്വായ്ക്ക് പക്ഷെ ഗോൾ അടിക്കാൻ സാധിച്ചില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

