
ലോസ്ഏഞ്ചൽസ്: ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് അമേരിക്കയുടെ 24കാരനായ ഫൊലാരിൻ ബലോഗൺ. ഗ്രൂപ്പ് ഡിയിൽ ആതിഥേയരായ അമേരിക്ക ലാറ്റിനമേരിക്കൻ കരുത്തരായ പരാഗ്വേയ്ക്കെതിരെ ആദ്യ പകുതിയിൽ മറുപടിയില്ലാത്ത മൂന്നു ഗോളിന് മുന്നിൽ. ഇരട്ട ഗോളുമായി ഫൊലാരിൻ ബലോഗൺ ആണ് ആദ്യപകുതിയിൽ തന്നെ പരാഗ്വേയെ തകർത്തത്. 31ആം മിനിട്ടിലും ആദ്യപകുതിയുടെ ഇൻജുറി ടൈമിലുമാണ് ബലോഗൺ ഗോളുകൾ നേടിയത്.
ഏഴാം മിനിട്ടിൽ പരാഗ്വേ മിഡ്ഫീൽഡർ ഡാമിയൻ ബോബഡില്ലയുടെ പിഴവിൽനിന്ന് പിറന്ന സെൽഫ് ഗോളാണ് അമേരിക്കയെ മുന്നിലെത്തിച്ചത്. അമേരിക്കയുടെ മക്കെന്നി നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഗോൾ വന്നത്.
31ആം മിനിട്ടിൽ ഫൊലാരിൻ ബലോഗൺ അമേരിക്കയുടെ ലീഡ് ഉയർത്തി. പെനാൽറ്റി ഏരിയയിൽ സൂപ്പർതാരം ക്രിസ്റ്റ്യൻ പുലിസിച്ച് നൽകിയ പാസിൽ ബലോഗൺ ക്ലിനിക്കൽ ഫിനിഷോടെ വലയിൽ എത്തിക്കുകയായിരുന്നു. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ ബലോഗൺ വീണ്ടും നിറയൊഴിക്കുകയായിരുന്നു. തകർപ്പനൊരു ഇടംകാലൻ ഷോട്ടിലൂടെയാണ് അമേരിക്കയുടെ ലീഡ് മൂന്നായി ഉയർത്തിയത്. അമേരിക്കയുടെ മധ്യനിരതാരം മാലിക് ടിൽമാൻ നൽകിയ പാസിൽനിന്നാണ് ബലഗോൺ രണ്ടാം ഗോൾ സ്വന്തമാക്കിയത്.
28ആം മിനിട്ടിൽ ഓഫ്സൈഡ് വിളിച്ചതിനെ തുടർന്ന് ബലോഗണിന് ഗോൾ നിഷേധിച്ചിരുന്നു. 37ആം മിനിട്ടിൽ അമേരിക്ക ലീഡ് ഉയർത്തേണ്ടതായിരുന്നു. എന്നാൽ ടിൽസ്മാന്‍റെ ഷോട്ട് പരാഗ്വേ ഗോൾകീപ്പർ തട്ടികയറ്റുകയായിരുന്നു.
തുടക്കത്തിലേ ആദ്യ ഗോൾ വഴങ്ങിയതോടെ പരാഗ്വേയുടെ കളി കൂടുതൽ പരുക്കനായി. ഇതേത്തുടർന്ന് യുവാൻ ജോസ് കാൻസേഴ്സ് മഞ്ഞ കാർഡ് കണ്ടു. പന്തടക്കത്തിലും ആക്രമണത്തിലും അമേരിക്കയുടെ ആധിപത്യമാണ് മത്സരത്തിൽ കാണാനായത്. 16ആം മിനിട്ടിൽ അമേരിക്ക ലീഡ് ഉയർത്തേണ്ടതായിരുന്നു. മക്കെന്നിയുടെ മുന്നേറ്റം നിർഭാഗ്യംകൊണ്ടാണ് ഗോളിൽ കലാശിക്കാതിരുന്നത്.
ആദ്യപകുതിയിൽ അമേരിക്കയുടെ സമ്പൂർണ ആധിപത്യമാണ് കാണാനായത്. ബോൾ പൊസഷിനിൽ 75 ശതമാനവും അമേരിക്കയായിരുന്നു. ഗോളിലേക്ക് അമേരിക്ക എട്ടുതവണ ശ്രമം നടത്തിയപ്പോൾ പരാഗ്വേയുടെ ഓൺ ടാർഗറ്റ് രണ്ടെണ്ണം മാത്രമായിരുന്നു.
Also Read- ഫിഫ ലോകകപ്പ് 2026: ലാറിൻ രക്ഷകനായി; ബോസ്നിയക്കെതിരെ സമനിലയുമായി തടിതപ്പി കാനഡ
സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ഇത്തവണ വലിയ മുന്നേറ്റം നടത്താമെന്ന പ്രതീക്ഷയിലാണ് മൌറീഷ്യ പെച്ചറ്റീന പരിശീലിപ്പിക്കുന്ന അമേരിക്കൻ പട. മുന്നേറ്റതാരം ക്രിസ്റ്റ്യൻ പുലിസിച്ചാണ് അമേരിക്കയുടെ നിരയിൽ ഏറെ പ്രതീക്ഷയുണർത്തുന്ന താരങ്ങളിലൊന്ന്.
ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ലോകകപ്പിലെ സഹആതിഥേയരായ കാനഡയും യൂറോപ്യൻ ടീമായ ബോസ്നിയ & ഹെർസഗോവിനയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

