
ഗ്വാഡലജര: ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എയിൽ ദക്ഷിണകൊറിയയും ചെക്കിയയും തമ്മിൽ പൊരിഞ്ഞ പോരാട്ടം. ആദ്യ പകുതിയിൽ ഗോൾരഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ആരാധകർ കാത്തിരുന്ന ഗോളുകൾ പിറക്കുകയായിരുന്നു. 59ആം മിനിട്ടിൽ ചെക്കിയ ആണ് ആദ്യം ലീഡ് നേടിയത്. ലാഡിസ്ലാവ് ക്രെജ്സിയാണ് ചെക്കിയയ്ക്കുവേണ്ടി ഗോൾ നേടിയത്. ബോക്സിലേക്ക് വന്ന ലോങ് ത്രോ ഹെഡ് ചെയ്താണ് ക്രെജ്സി ഗോൾ നേടിയത്. വ്ലാഡിമിർ കൂഫൽ ആയിരുന്നു ഗോളിന് വഴിയൊരുക്കിയത്. എന്നാൽ 67ആം മിനിട്ടിൽ ഇൻ ബൂം ഹ്വാങിലൂടെ കൊറിയ ഒപ്പമെത്തുകയായിരുന്നു.
ആദ്യപകുതിയിൽ ദക്ഷിണകൊറിയയുടെ മുന്നേറ്റങ്ങളാണ് കാണാനായത്. സൂപ്പർതാരം സൺ ഹ്യുങ് മിന്നിന്‍റെ നേതൃത്വത്തിൽ വലിയ ആക്രമണമാണ് കൊറിയ നടത്തിയത്. അതിനിടെ ഗോളെന്ന് ഉറപ്പാക്കിയ ചില അവസരങ്ങളും നിർഭാഗ്യംകൊണ്ട് വഴി മാറിയത്.
20 വർഷത്തിന് ശേഷമാണ് ലോകകപ്പിനെത്തുന്നതെങ്കിലും കരുത്തുറ്റ താരനിരയാണ് ചെക്കിയയുടേത്. അതുകൊണ്ടുതന്നെ മികച്ച പ്രത്യാക്രമണങ്ങളും അവർ നടത്തുന്നുണ്ടായിരുന്നു. ഇരു ടീമുകളും 3-4-2-1 എന്ന ഫോർമേഷനിലാണ് കളിക്കാരെ വിന്യസിച്ചത്. യോഗ്യതാ മത്സരങ്ങളിൽ തോൽവി അറിയാതെയാണ് കൊറിയ ലോകകപ്പിന് എത്തുന്നത്. ഇത് അവരുടെ 12ആം ലോകകപ്പ് ആണ്. സൂപ്പർതാരം സൺ ഹ്യൂങ് മിൻ ആയിരുന്നു കൊറിയയുടെ ആക്രമണം നയിച്ചത്. മറുവശത്ത് ബയർ ലെവർകൂസൻ താരം പാട്രിക്ക് ഷിക്കിനെ മുൻനിർത്തിയായിരുന്നു ചെക്കിയയുടെ മുന്നേറ്റങ്ങൾ.
Also Read- ഫിഫ ലോകകപ്പ്: ആദ്യപകുതിയിൽ ഗോൾ അടിക്കാതെ ദക്ഷിണകൊറിയയും ചെക്കിയയും
ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിൽ ആതിഥേയരായ മെക്സിക്കോ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. കളിയുടെ ഒൻപതാം മിനുട്ടിൽ ജൂലിയൻ ക്വിനോൺസ് ടൂർണമെന്റിലെ തന്നെ ആദ്യ ഗോൾ നേടി ആതിഥേയരെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ സ്‌ട്രൈക്കർ റൗൾ ജിമെനെസ് ദക്ഷിണാഫ്രിക്കയുടെ ഗോൾ വല കുലുക്കിയതോടെ മെക്സിക്കോ പട്ടിക തികച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

