
എന്തിനേയും കച്ചവട മനോഭാവത്തോടെ നോക്കിക്കാണുന്ന ആളുകളാണ് ലോകത്തുള്ളത്. അത് തന്നെയാണ് ലോകകപ്പ് വേദിയിലും നടക്കുന്നത്. 2026 ഫിഫ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിന് വേദിയാകുന്ന ന്യൂയോർക്ക് – ന്യൂജഴ്സി സ്റ്റേഡിയത്തിലെ പുല്ല് വിൽപ്പനയ്ക്ക് വെച്ച് ഫിഫ. 450 ഡോളർ (ഏകദേശം 42,989-ത്തിലധികം ഇന്ത്യൻ രൂപ) മുതലാണ് വില ആരംഭിക്കുന്നത്. ലോകകപ്പ് മത്സരങ്ങളുടെ ഉയർന്ന ടിക്കറ്റ് നിരക്കിന്റെ പേരിൽ ഫിഫ വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് ‘പുല്ലും’ വിറ്റ് കാശാക്കാനുള്ള നീക്കം.
ഫൈനൽ മത്സരത്തിന് ഉപയോഗിക്കുന്ന പുല്ലിന്റെ ചെറിയ ഭാഗങ്ങൾ കേടുപാടുകൾ കൂടാതെ പ്രത്യേക റെസിൻ ക്യൂബുകളിൽ സൂക്ഷിച്ചാണ് വിൽക്കുന്നത്. ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ ഓർമ്മകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആരാധകരെയും അവ സൂക്ഷിച്ച് വെയ്ക്കാൻ മുന്നോട്ടിറങ്ങുന്നവരേയും ലക്ഷ്യമിട്ടാണ് ഫിഫയുടെ ഈ നീക്കം.
ALSO READ: തീർന്നിട്ടില്ല ! ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ വീണ്ടും വിൽപനയ്ക്ക് വച്ച് ഫിഫ
17.5 x 17.5 x 17.5 എന്ന അളവിലാണ് പുല്ല് നൽകുന്നത് എന്നാണ് ഫിഫ പറയുന്നതെങ്കിലും ഇത് ഇഞ്ചിലാണോ സെന്റിമീറ്ററിലാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും ഫിഫ പ്രതികരിച്ചിട്ടില്ല. ജൂലൈ 19-ന് ലോകകപ്പ് ഫൈനൽ കഴിഞ്ഞതിന് ശേഷം മാത്രമേ ഓർഡർ ചെയ്തവർക്ക് പുല്ല് അയച്ചു തുടങ്ങുകയുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ അമേരിക്കയിലെയും യൂറോപ്പിലെയും വിലാസങ്ങളിലേക്ക് മാത്രമേ ഓർഡർ ചെയ്യാൻ സാധിക്കൂ. ടൂർണമെന്റിനിടെ ഈ സ്റ്റേഡിയത്തിലെ പിച്ചിനെതിരെ ബ്രസീൽ, ഫ്രാൻസ് താരങ്ങൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

