
ഗ്വാഡലജര: ഹാഫ് ടൈം വിസിലിന് മുമ്പ് സൺ ഹ്യൂങ് മിന്നിന്‍റെ ഗോൾ ഉറപ്പിച്ച ഷോട്ട്, ചെക്കിയ മധ്യനിരതാരം ടോമാസ് സൂസെക്ക് തടുത്തത് കൊറിയൻ ആരാധകർക്ക് ഹൃദയഭേദകമായ കാഴ്ചയായി. ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എയിൽ ദക്ഷിണകൊറിയയും ചെക്കിയയും തമ്മിലുള്ള പോരാട്ടം ആദ്യപകുതിയിൽ ഗോൾരഹിതമായി കലാശിച്ചു. ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ആദ്യപകുതിയിൽ ഗോൾ മാത്രം അകന്നുനിൽക്കുകയായിരുന്നു. കൊറിയയുടെ നിരന്തരമുള്ള ആക്രമണങ്ങളെ ചെക്കിയൻ പ്രതിരോധവും മധ്യനിരയും ചേർന്ന് കോട്ടകെട്ടി സംരക്ഷിക്കുകയായിരുന്നു.
തുടക്കത്തിൽ ചെക്കിയയുടെ മുന്നേറ്റങ്ങളാണ് കണ്ടതെങ്കിലും പതിയെ താളംകണ്ടെത്തിയ കൊറിയക്കാർ കളം വാഴാൻ തുടങ്ങി. വേഗതയേറിയ പാസുകൾകൊണ്ട് അവർ ചെക്കിയയുടെ പ്രതിരോധത്തെയും മധ്യനിരയെയും നിരന്തരം പരീക്ഷിച്ചു. ആദ്യപകുതിയിൽ പന്തടക്കത്തിലും കൊറിയക്കാർ തന്നെയായിരുന്നു മുന്നിൽ.
13ആം മിനിട്ടിൽ കൊറിയ ഗോളിന് അരികിൽ എത്തിയിരുന്നു. ലീ കാങ് ഇന്‍റെ തകർപ്പനൊരു ഷോട്ട് ചെക്കിയ ഗോൾകീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു. അവസരം ലഭിച്ചപ്പോഴൊക്കെ ചെക്കിയ കൊറിയയുടെ ഗോളമുഖത്തേക്ക് പന്തുകളെത്തിച്ചു. അതിനിടെ ചില നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ചെക്കിയയുടെ പവൽ സുൾക്കിന് കഴിഞ്ഞു. 38ആം മിനിട്ടിൽ സൺ ഹ്യുങ് മിൻ തുടർച്ചയായി ഗോളിന് അരികിലെത്തിയിരുന്നു. അതിനിടെ ലീ കാങ് ഇന്നിന്‍റെ ലോങ് റേഞ്ചർ ഷോട്ട് ചെക്കിയ ഗോൾകീപ്പർ മാറ്റേജ് കോവാർ തകർപ്പനൊരു സേവിലൂടെ രക്ഷപ്പെടുത്തി.
ദക്ഷിണ കൊറിയ – ചെക്കിയ

20 വർഷത്തിന് ശേഷമാണ് ലോകകപ്പിനെത്തുന്നതെങ്കിലും കരുത്തുറ്റ താരനിരയാണ് ചെക്കിയയുടേത്. അതുകൊണ്ടുതന്നെ മികച്ച പ്രത്യാക്രമണങ്ങളും അവർ നടത്തുന്നുണ്ടായിരുന്നു. ഇരു ടീമുകളും 3-4-2-1 എന്ന ഫോർമേഷനിലാണ് കളിക്കാരെ വിന്യസിച്ചത്. യോഗ്യതാ മത്സരങ്ങളിൽ തോൽവി അറിയാതെയാണ് കൊറിയ ലോകകപ്പിന് എത്തുന്നത്. ഇത് അവരുടെ 12ആം ലോകകപ്പ് ആണ്. സൂപ്പർതാരം സൺ ഹ്യൂങ് മിൻ ആയിരുന്നു കൊറിയയുടെ ആക്രമണം നയിച്ചത്. മറുവശത്ത് ബയർ ലെവർകൂസൻ താരം പാട്രിക്ക് ഷിക്കിനെ മുൻനിർത്തിയായിരുന്നു ചെക്കിയയുടെ മുന്നേറ്റങ്ങൾ.
ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിൽ ആതിഥേയരായ മെക്സിക്കോ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. കളിയുടെ ഒൻപതാം മിനുട്ടിൽ ജൂലിയൻ ക്വിനോൺസ് ടൂർണമെന്റിലെ തന്നെ ആദ്യ ഗോൾ നേടി ആതിഥേയരെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ സ്‌ട്രൈക്കർ റൗൾ ജിമെനെസ് ദക്ഷിണാഫ്രിക്കയുടെ ഗോൾ വല കുലുക്കിയതോടെ മെക്സിക്കോ പട്ടിക തികച്ചു.
ഉദ്ഘാടനമത്സരം ഗോളുകൾകൊണ്ട് മാത്രമല്ല ശ്രദ്ധേയമായത്, പരുക്കൻ അടവുകളും നിരവധി തവണ കണ്ടു. ഇതിന്‍റെ ഫലമായി മൂന്ന് താരങ്ങളാണ് ചുവപ്പ് കാർഡ് കണ്ട് മടങ്ങിയത്. ജിമെനെസിനെ പെനാൽറ്റി ഏരിയയുടെ അരികിൽ വെച്ച് വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ പ്രതിരോധ താരം സിത്തോൾ ആണ് ആദ്യം ചുവപ്പ് കാർഡ് കണ്ട് പുറത്തയത്. പിന്നാലെ സഹതാരം തെംബ സ്വാനെയും മെക്സിക്കോ സെന്റർ ബാക്ക് സീസർ മോണ്ടെസും ചുവപ്പ് കാർഡ് കണ്ട് കളംവിടേണ്ടി വന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

