തലസ്ഥാനത്ത് ഇനി തിരക്കാഴ്ചകളുടെ അഞ്ചുനാള്‍

വിവിധ കാലത്തിന്റേയും സംസ്‌കാരത്തിന്റേയും കൈയ്യൊപ്പുചാര്‍ത്തിയ 286  ചിത്രങ്ങളുമായി പതിനഞ്ചാമത് രാജ്യാന്തര  ഡോക്യുമെന്റി, ഹ്രസ്വചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരിതെളിയും. കൈരളി തിയേറ്ററില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജെ സി ഡാനിയേല്‍ പുരസ്‌കാര ജേതാവായ സംവിധായകന്‍ ടി വി ചന്ദ്രന്‍ മുഖ്യ അതിഥി ആയിരിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്  ആമുഖ പ്രസംഗം നടത്തും.

ഫെസ്റ്റിവല്‍ കാറ്റലോഗ്  ടി വി ചന്ദ്രന്‍, ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍മാന്‍ കനു ബേലിനു നല്‍കികൊണ്ടും  ഡെയ്‌ലി ബുള്ളറ്റിന്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍  ഷാജി എന്‍ കരുണ്‍,  നടി കുക്കൂ പരമേശ്വരന് നല്‍കികൊണ്ടും പ്രകാശനം ചെയ്യും. കനു ബേൽ, ഷാജി എന്‍ കരുണ്‍, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍
നടിയും അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ കുക്കു പരമേശ്വരന്‍
ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് നന്ദിയും അര്‍പ്പിക്കും.

Also Read: ചലച്ചിത്ര അവാർഡ് ആരോപണം; അന്വേഷണം നടത്താൻ ഉത്തരവിട്ട് മുഖ്യമന്ത്രി

തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ  ‘സെവന്‍ വിന്റേഴ്‌സ് ഇന്‍ ടെഹ്‌റാന്‍’ പ്രദര്‍ശിപ്പിക്കും.  പീഡനശ്രമത്തിനിടെ സ്വരക്ഷയ്ക്കായി അക്രമിയെ കൊല ചെയ്യേണ്ടി വന്ന ഇറാനിയന്‍ വനിത റെയ്ഹാന ജബ്ബാറിയുടെ കഥയാണ് ഈ പേര്‍ഷ്യന്‍ ഡോക്യുമെന്ററി മുന്നോട്ടുവയ്ക്കുന്നത്. 44 രാജ്യങ്ങളില്‍ നിന്നായി നവാഗതര്‍ ഉള്‍പ്പെടെയുള്ള സംവിധായകരുടെ അതിശക്തമായ കാലികപ്രസക്തിയുള്ള പ്രമേയങ്ങളുള്‍ക്കൊള്ളുന്ന ചിത്രങ്ങളാണ് ഇത്തവണത്തെ മേളയെ സമ്പുഷ്ടമാക്കുക. ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത ഷോനെക് സെന്നിന്റെ ‘ഓള്‍ ദാറ്റ് ബ്രീത്‌സ്’ ഉള്‍പ്പെടെ രാജ്യാന്തര മേളകളില്‍ ബഹുമതികള്‍ നേടിയ ചിത്രങ്ങള്‍ വിരുന്നൊരുക്കുന്ന മേള 78 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനത്തിനും വേദിയാകും. നൂതനസങ്കേതങ്ങളുടേയും ആശയവിസ്‌ഫോടനങ്ങളുടേയും ക്രിയാത്മക പ്രതിഫലനമായ മേളയില്‍ 63 ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

അനിമേഷന്‍, ഹോമേജ്, ജൂറി ഫിലിം, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോങ്ങ് ഡോക്യുമെന്ററി, ഇന്റര്‍നാഷണല്‍ തുടങ്ങി 23 വിഭാഗങ്ങളിലെ ചിത്രങ്ങള്‍ അവകാശപ്പോരാട്ടം, ഗോത്രവര്‍ഗ സംഘര്‍ഷം, സ്ത്രീപക്ഷ ചെറുത്തുനില്‍പ്പുകള്‍, പാര്‍ശ്വവല്‍കൃതരുടെ വിഹ്വലതകള്‍ എന്നിവയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ചലച്ചിത്ര വിദ്യാര്‍ത്ഥികളുടേയും  ആസ്വാദകരുടേയും പഠന കളരികൂടിയായ മേളയില്‍ കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളിലായി രാവിലെ 9 മണി മുതലാണ് പ്രദര്‍ശനം.

Also Read: എൻ എസ് എസ് നാമജപ ഘോഷയാത്രക്കെതിരെ കേസ്; വൈസ് പ്രസിഡന്റ് ഒന്നാം പ്രതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News