
തൃശൂർ വെടിക്കെട്ട് പുരയ്ക്ക് തീ പിടിച്ച് 13 പേർ മരിച്ച സംഭവത്തിൽ തൃശൂർ പൂരം വേണമെന്നത് നാളെ തീരുമാനിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. പൂരം വേണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ നാളെ രാവിലെ 10:30-ന് തിരുവാമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ യോഗത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജിന് പുറമെ കോട്ടയം, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്നുള്ള പ്ലാസ്റ്റിക് സർജന്മാർ ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം ചികിത്സയ്ക്ക് നേതൃത്വം നൽകുന്നതായിരിക്കും.
നിലവിൽ ഏഴു മൃതദേഹങ്ങൾ പൂർണ്ണരൂപത്തിൽ ലഭിച്ചിട്ടുണ്ട്, ബാക്കിയുള്ളവ ശരീരഭാഗങ്ങളാണ്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ കഡാവർ നായകളെ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡി.എൻ.എ ടെസ്റ്റ് നടത്താൻ രാജീവ് ഗാന്ധി ബയോടെക്നോളജിയിലെ വിദഗ്ധർ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

