
കേരള സാഹിത്യ അക്കാദമി ഉൾപ്പെടെയുള്ള സാംസ്‌ക്കാരിക സ്ഥാപനങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി.സർക്കാർ ഫണ്ട് നൽകാത്തതിനെ തുടർന്നാണ് ശമ്പള വിതരണം ഉൾപ്പെടെ തടസ്സപ്പെട്ടത്. ഭരണ മാറ്റത്തെത്തുടർന്ന് രാജി വെച്ച ഭരണ സമിതികൾക്ക് പകരം ചുമതലക്കാരെ നിയമിക്കാത്തത് മൂലം ദൈനംദിന പ്രവർത്തനങ്ങളും താളം തെറ്റി.
കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി,ലളിത കലാ അക്കാദമി/കേരള കലാമണ്ഡലം ഉൾപ്പെടെയുള്ള സാംസ്‌ക്കാരിക സ്ഥാപനങ്ങളിലാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ജീവനക്കാർക്ക് ശമ്പളം പോലും ലഭിക്കാത്ത അവസ്ഥയാണ്. സാധാരണ ഭരണ സമിതിയില്ലെങ്കിൽ സീനിയർ ഉദ്യോഗസ്ഥർക്ക് പകരം ചുമതല കൊടുക്കാറുണ്ടായിരുന്നു. എന്നാൽ യു ഡി എഫ് സർക്കാർ ആർക്കും ചുമതല നൽകാത്തതും പ്രതിസന്ധി രൂക്ഷമാക്കി. അക്കാദമികളിലെ ദൈനം ദിന പ്രവർത്തനങ്ങൾ പോലും താളം തെറ്റുകയാണെന്നും സാംസ്‌ക്കാരിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
സാംസ്ക്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും സാംസ്‌ക്കാരിക പ്രവർത്തകർ ആവശ്യപ്പെടുന്നു. പുതുതായി ചുമതലയേൽക്കുന്ന ഭരണ സമിതികൾ ഫണ്ട് ലഭിക്കുന്നതിന്നായി ശക്തമായ ഇടപെടൽ നടത്തിയില്ലെങ്കിൽ സാംസ്‌ക്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അവതാളത്തിലാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

