അമേരിക്കയില്‍ നാലാമത്തെ ബാങ്കും പൂട്ടല്‍ ഭീഷണിയില്‍

അമേരിക്കയില്‍ നാലാമത്തെ ബാങ്കും പൂട്ടല്‍ ഭീഷണിയില്‍. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കാണ് തകര്‍ച്ചാ ഭീഷണിയിലുള്ളത്. വന്‍ ബാങ്കുകളുടെ 3,000 കോടി സഹായത്തില്‍ കരകയറാമെന്ന പ്രതീക്ഷയിലാണ് ബാങ്ക്.

അമേരിക്കയില്‍ സില്‍വര്‍ ഗേറ്റ്, സിലിക്കണ്‍ വാലി, സിഗ്‌നേച്ചര്‍ ബാങ്കുകള്‍ക്ക് പിന്നാലെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് റിപ്പബ്ലിക് ബാങ്കാണ് തകര്‍ച്ചയിലേക്ക് പോകുന്നത്. ഓഹരി വില പല ഘട്ടത്തിലും 60 ശതമാനത്തോളം തകര്‍ന്ന ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിക്ഷേപകരുടെ കൂട്ടയോട്ടമാണ്. ഇന്നലെ മണിക്കൂറുകള്‍ക്കുള്ളില്‍ 4000 കോടി ഡോളറാണ് പിന്‍വലിക്കപ്പെട്ടത്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത അക്കൗണ്ടുകളില്‍ നിന്നാണ് കൂടുതല്‍ പണവും പിന്‍വലിച്ചത്. 2,50,000 ഡോളര്‍ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്.

11 വന്‍കിട ബാങ്കുകളുടെ കൂട്ടായ്മ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന് 3000 കോടി ഡോളറിന്റെ അടിയന്തര സഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമേ ജെപി മോര്‍ഗന്‍, ഫെഡറല്‍ റിസര്‍വ് എന്നിവിടങ്ങളില്‍ നിന്നായി 7000 കോടി ഡോളര്‍ വായ്പയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ തകര്‍ച്ച പ്രതീക്ഷിച്ച ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ കയ്യിലുള്ള ഒന്നേകാല്‍ കോടി ഡോളറിന്റെ ഓഹരികള്‍ നേരത്തെ വിറ്റതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ആഗോളതലത്തില്‍ പലിശ നിരക്ക് ഉയരുന്നതോടെ അമേരിക്കയിലെ ഇടത്തരം ബാങ്കുകള്‍ പോലും പൂട്ടല്‍ ഭീഷണിയിലാണ്. 2008 മാന്ദ്യത്തിന്റെ മാതൃകയില്‍ സഹായധനം പ്രതീക്ഷിച്ചിരിക്കുകയാണ് ബാങ്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News