കേരള പബ്ലിക് എന്റര്‍പ്രൈസസില്‍ അഞ്ചംഗ ബോര്‍ഡ്; നിയമന നടപടികള്‍ക്ക് വെബ് സൈറ്റും

പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക്  കാര്യക്ഷമതയും നൈപുണ്യവും ഉള്ള ഉദ്യോഗാര്‍ത്ഥികളെ സംവരണ തത്ത്വം പാലിച്ച് സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കണ്ടെത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോര്‍ഡ് എന്ന സ്വയംഭരണ സ്ഥാപനത്തിന് രൂപം നല്‍കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് മാനിഫെസ്റ്റോയിലെ 94-ാമത്തെ വാഗ്ദാനമാണ് ഇതിലുടെ നടപ്പിലാക്കപ്പെടുന്നത്. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ പി.എസ്.സിക്ക് വിടാത്ത തസ്തികളിലേക്കാണ് ബോര്‍ഡ് നിയമനം നടത്തുക. ഭാവിയില്‍ മറ്റ് വകുപ്പുകളുടെ ഭരണ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളിലെയും സമാനമായ നിയമനങ്ങള്‍ ഈ ബോര്‍ഡിന്റെ പരിധിയില്‍ വരും.
തുടക്കം എന്ന നിലയില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള 20 പൊതുമേഖല സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ബോര്‍ഡിനെ ഏല്‍പ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം 22 പൊതുമേഖല സ്ഥാപനങ്ങളിലെ മാനേജിംഗ് ഡയറക്ടര്‍ നിയമനത്തിനുള്ള സെലക്ഷനും ബോര്‍ഡിനെ ഏല്‍പ്പിച്ചിട്ടുണ്ട്. 12 പൊതുമേഖല സ്ഥാപനങ്ങളിലെ മാനേജിംഗ് ഡയറക്ടര്‍ തസ്തികയ്ക്കുള്ള സെലക്ഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പൊതുമേഖല സ്ഥാപനങ്ങലിലെ ഒരു വര്‍ഷത്തിലധികം കാലാവധിയുള്ള കരാര്‍ നിയമനങ്ങളും ബോര്‍ഡിന്റെ പരിധിയില്‍ വരും.
പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്  ഈ വര്‍ഷം മെയ് മാസത്തിലാണ്. 5 അംഗ ബോര്‍ഡാണ് നിലവില്‍ വന്നത്. മുന്‍ ചീഫ് സെക്രട്ടറി വി.പി.ജോയി ആണ് ചെയര്‍മാന്‍. അംഗങ്ങളായി റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വി.രാജീവന്‍, കെഎസ്ഇബി മുന്‍ ചീഫ് എഞ്ചിനീയര്‍ രാധാകൃഷ്ണന്‍, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനിയറിങ്ങ് കമ്പനി ലിമിറ്റഡ് (കെല്‍) ജനറല്‍ മാനേജര്‍ ലത സി ശേഖര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ ഷറഫുദ്ദീന്‍ എന്നിവരേയും നിയമിച്ചു.
റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റ് മന്ത്രി പി രാജീവ് കഴിഞ്ഞ ആഗസ്റ്റില്‍ പ്രകാശനം ചെയ്തു. കേരള പബ്ലിക്ക് എന്റര്‍പ്രൈസസ്(സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോര്‍ഡിന് കീഴിലുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വെബ്‌സൈറ്റാണ് പ്രവര്‍ത്തനം ആരംഭിച്ചത്. സാധാരണക്കാര്‍ക്കും എളുപ്പം ഉപയോഗിക്കാന്‍ കഴിയും വിധത്തില്‍ തയ്യാറാക്കിയിട്ടുള്ള വെബ്‌സൈറ്റില്‍ സംശയദൂരീകരണത്തിനായി വീഡിയോ ട്യൂട്ടോറിയലും ലഭ്യമാക്കിയിട്ടുണ്ട്. വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായിട്ടായിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here