ഒടുവില്‍ ഗാസയിലേക്ക് ഭക്ഷണവും മരുന്നും എത്തുന്നു; റാഫ ഇടനാഴി തുറക്കാന്‍ ധാരണ

ഒടുവില്‍ ഗാസയിലേക്ക് ഭക്ഷണവും മരുന്നും എത്തുന്നു. ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഒറ്റപ്പെട്ട ഗാസയിലേക്ക് 14-ാം ദിവസമാണ് ഭക്ഷണവും മരുന്നും എത്താനൊരുങ്ങുന്നത്.തെക്കന്‍ ഗാസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റാഫ ഇടനാഴി തുറക്കാന്‍ ധാരണയായി. റാഫ അതിര്‍ത്തിയില്‍ അനുവാദം കാത്ത് ദിവസങ്ങളായി അവശ്യവസ്തുക്കള്‍ നിറച്ച നൂറുകണക്കിന് ട്രക്കുകള്‍ കിടക്കുന്നുണ്ട്.

Also Read :  എല്ലാവരും പലസ്തീന്‍ ജനതയെ സഹായിക്കാന്‍ മുന്നോട്ടുവരണം; മലാല യൂസഫ്‌സായി

അവശ്യസാധനങ്ങളുമായി 20 ട്രക്കുകള്‍ റാഫ ഇടനാഴി വഴി കടത്തിവിടാമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്-ദേല്‍ ഫത്താ അല്‍സിസി സമ്മതിച്ചു. അതിര്‍ത്തിയ്ക്ക് 45 കിലോമീറ്റര്‍ അകലെയുള്ള അല്‍ അരിഷിലാണ് ട്രക്കുകള്‍ കിടക്കുന്നത്. അവിടെ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഈജിപ്ത് നീക്കം തുടങ്ങി.

ഈ നീക്കം തടയില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും വ്യക്തമാക്കി. റഷ്യയടക്കം വിവിധ രാജ്യങ്ങള്‍ പലസ്തീനിനുവേണ്ടി ഈജിപ്തിലേക്ക് സഹായം എത്തിച്ചിട്ടുണ്ട്. 100 ട്രക്കുകളിലെങ്കിലും അവശ്യസാധനങ്ങള്‍ എത്തിച്ചാലേ നേരിയ ആശ്വാസമെങ്കിലും ഗാസ ജനതയ്ക്ക് ലഭിക്കൂവെന്ന് യുഎന്‍ അറിയിച്ചതായി നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സില്‍ പ്രതികരിച്ചു.

Also Read : പലസ്തീന്‌ നേരെയുളള ഇസ്രയേലിന്റെ കൂട്ടക്കുരുതി; മുതലക്കണ്ണീരുമായി പ്രധാനമന്ത്രി

യുദ്ധത്തിനുമുമ്പ് ദിവസം 500 ട്രക്കുകള്‍ ഇന്ധനമടക്കം അവശ്യസാധനങ്ങളുമായി ഗാസയില്‍ എത്തിയിരുന്നെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സി (യുഎന്‍ആര്‍ഡബ്ല്യുഎ) കമീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി ചൂണ്ടിക്കാട്ടി. ഗാസയില്‍ 23 ലക്ഷത്തോളം ആളുകളാണ് അപകടകരമായ സാഹചര്യത്തില്‍ പലായനംപോലും സാധ്യമാകാതെ കഴിയുന്നത്. മരുന്നും ഇന്ധനവും തീര്‍ന്ന ആശുപത്രികള്‍പോലും ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here