
ലോകം ഫുട്ബോൾ ലോകകപ്പിലേക്ക് ചുരുങ്ങുമ്പോൾ നിരവധി റെക്കോർഡുകൾ കൂടെയാണ് ഇത്തവണ പഴങ്കഥയാവാൻ സാധ്യതയുള്ളത്. ഗോളടിയിലും അസിസ്റ്റിലും തുടങ്ങി ക്ലീൻ ഷീറ്റിലുമെല്ലാം റെക്കോർഡുകൾ വാരിക്കൂട്ടാൻ ഓരോ താരങ്ങളും കാത്തിരിക്കുകയാണ്.
നിരവധി റെക്കോർഡുകളാണ് ഇത്തവണ വേൾഡ് കപ്പിനെ കാത്തിരിക്കുന്നത്. ഈ വർഷം ടീമുകൾക്കും താരങ്ങൾക്കും തകർക്കാനാവുന്ന റെക്കോർഡുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കുകയാണ് ലോകകപ്പ് ആരാധകരും വിദഗ്ധരും.
ലോകകിരീടത്തിൽ ഏറ്റവും കൂടുതൽ തവണ മുത്തമിട്ട ടീം ബ്രസീലാണ്. 1958, 1962, 1970, 1994, 2002 എന്നിങ്ങനെ അഞ്ച് തവണയാണ് കാനറികൾ ലോകഫുട്‍ബോളിന്റെ രാജാക്കന്മാരായി മാറിയത്. ഈ വർഷം കിരീടം നേടാനായാൽ ജർമനിക്ക് ഈ റെക്കോർഡിനൊപ്പം എത്താൻ സാധിക്കും. അതുപോലെ നിലവിലെ ജേതാക്കളായ അർജൻറീനയ്ക്കും ഇത്തവണ ഒരു റെക്കാർഡ് സ്വന്തമാക്കാൻ അവസരമുണ്ട്. ഈ വർഷം കിരീടം നേടാനായാൽ ലോകകപ്പ് നിലനിർത്തുന്ന മൂന്നാമത്തെ രാജ്യമായി അർജന്റീന മാറും. നേരത്തെ ബ്രസീൽ (1958, 1962), ഇറ്റലി (1934, 1938) എന്നീ ടീമുകൾ മാത്രമാണ് ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ കിരീടം നിലനിർത്തിയ ടീമുകൾ.

Also Read: ഫുട്ബോൾ ലോകകപ്പിലെ ‘വണ്ടർ കിഡ്സ്’
ഫ്രഞ്ച് പടക്ക് ഈ വർഷം കൂടി കലാശപ്പോരിന് ടിക്കറ്റെടുക്കാനായാൽ തുടർച്ചയായ മൂന്ന് ഫൈനൽ കളിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറാം. ബ്രസീൽ, ജർമനി ടീമുകളാണ് ഈ നേട്ടം കൈവരിച്ച മറ്റു ടീമുകൾ.

ടീമുകൾക്ക് പുറമേ നിരവധി താരങ്ങൾക്കും ഇത്തവണ റെക്കോർഡുകൾ സ്വന്തമാക്കാനുള്ള അവസരങ്ങളുടെ വാതിൽ തുറന്നിടുകയാണ് ഇത്തവണത്തെ ലോകകപ്പ്. അർജൻറീനയുടെ സൂപ്പർതാരം ലയണൽ മെസിയും ഫ്രഞ്ച് താരം കിലിയൻ എംബാപെയും എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനാകുള്ള നേട്ടത്തിനരികെയാണ്. നിലവിൽ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ പേരിലാണ് ഈ റെക്കോർഡുകളുള്ളത്, 24 മത്സരങ്ങളിൽ നിന്ന് 16 ഗോളാണ് താരത്തിന്റെ സമ്പാദ്യം. 13 ഗോളുമായി മെസിയും 12 ഗോളുമായി എംബാപ്പയ്ക്കും ക്ലോസെയെ മറികടക്കാനുള്ള അവസരം കൂടെയാണ് ഈ ലോകകപ്പ് തുറന്നിടുന്നത്.
Also Read: അയ്യോ, എനിക്ക് ടോപ് സ്കോററാകേണ്ട; ലോകകപ്പിൽ അതൊരു നല്ല കാര്യവുമല്ല!
ഇത്തവണ ലോകകപ്പിൽ പന്തുതട്ടുമ്പോൾ മറ്റൊരു റെക്കോർഡും കൂടെ മെസിയെ കാത്തിരിക്കുന്നുണ്ട്. കൂടുതൽ ലോകകപ്പിൽ പന്തു തട്ടിയ താരമായി അദേഹം ഇത്തവണ മാറും. മെസിയോടൊപ്പം പോർച്ചുഗൽ സൂപ്പർ താരം ക്രസ്റ്റ്യാനോ റൊണാൾഡോയുടേയും ആറാം ലോകകപ്പാണിത്. മെക്സിക്കോ ടീമിൽ ഇടംപിടിച്ചതോടെ ഗോളി ഗില്ലർമോ ഒച്ചാവോയും ഈ നേട്ടത്തിലെത്തും.

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന ലോകകപ്പ് 2022ലെ ഖത്തർ എഡിഷനായിരുന്നു. അന്ന് 64 മത്സരങ്ങളിൽ നിന്ന് 172 ഗോളുകളാണ് താരങ്ങൾ അടിച്ചുകൂട്ടിയത്. ഈ വർഷം ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആയി ഉയർത്തിയതോടെ മത്സരങ്ങളുടെ എണ്ണം 104 ആയി വർധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഖത്തർ ലോകകപ്പിന്റെ പേരിലുള്ള ഈ റെക്കോർഡ് തകരുമെന്നുറപ്പിലാണ് ലോകകപ്പ് വിദഗ്ദർ. അങ്ങനെ നിരവധി റെക്കോർഡുകളുടെ വേദിയാകാൻ കൂടെയാകാനാണ് 2026 വേൾഡ് തയ്യറാകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

