
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) പുതിയ സീസൺ ഫെബ്രുവരി 14ന് ആരംഭിക്കാനിരിക്കെ, എഫ്‌സി ഗോവയുടെ താരങ്ങളും ജീവനക്കാരും സ്വന്തം ശമ്പളം വെട്ടിക്കുറക്കുവാൻ സമ്മതിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ക്യാപ്റ്റൻ സന്ദേഷ് ജിങ്കൻ ഉൾപ്പെടെയുള്ള താരങ്ങളുടെ തീരുമാനം നിസ്വാർത്ഥവും മാതൃകാപരവുമാണെന്ന് ക്ലബ് അറിയിച്ചു.
ഇന്ത്യൻ ഫുട്ബോളിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ താരങ്ങളുമായും ജീവനക്കാരുമായും തുറന്ന ചർച്ചകൾ നടത്തിയതിനു ശേഷമാണ് ഈ തീരുമാനത്തിലെത്തിച്ചെർന്നതെന്നു എഫ്‌സി ഗോവ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ക്ലബ്ബിനെ പിന്തുണയ്ക്കാൻ ഒരുമിച്ച് നിൽക്കാനും പ്രതിഫലം കുറയ്ക്കാനും താരങ്ങൾ സന്നദ്ധരായതിൽ ക്ലബ് നന്ദി രേഖപ്പെടുത്തി. മുൻപ്, ബെംഗളൂരു എഫ്‌സിയുടെ ഉടമ പാർത്ത് ജിന്ദൽ സാമ്പത്തിക സമ്മർദ്ദം കണക്കിലെടുത്ത് താരങ്ങൾ ത്യാഗങ്ങൾ ചെയ്യണം എന്ന ആഹ്വാനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എഫ്‌സി ഗോവയുടെ തീരുമാനം.
Also Read: ലോക റെക്കോർഡിനൊപ്പമെത്തി അമൻ മോഖഡെ; പഴങ്കഥയായത് മലയാളി താരത്തിന്റെ റെക്കോർഡ്
ഐഎസ്‌എൽ 2025–26 സീസണിന്റെ നടത്തിപ്പ് മുൻ സംഘാടകരായ എഫ്‌എസ്‌ഡിഎൽ മാസ്റ്റർ റൈറ്റ്സ് കരാർ അവസാനിപ്പിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായിരുന്നു. കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ ഇടപെടലോടെയാണ് എല്ലാ ക്ലബ്ബുകളും പങ്കെടുക്കുന്ന വെട്ടിച്ചുരുക്കിയ ലീഗ് നടത്താൻ പിന്നീട് തീരുമാനമായത്. ഇതിനിടയിൽ എഫ്‌സി ഗോവയുടെ ഐക്കർ ഗ്വാറൊച്സേന ഉൾപ്പെടെ നിരവധി വിദേശ താരങ്ങൾ ഐഎസ്‌എൽ ക്ലബ്ബുകൾ വിട്ടുപോകുന്ന പ്രവണത തുടർന്ന് കൊണ്ടിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


