
എസ്‌ഐആർ സമയത്ത് വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യപ്പെട്ടതായി ദി ടെലിഗ്രാഫിന്റെ മുൻ എഡിറ്റർ ആർ രാജഗോപാൽ. അടുത്തിടെ നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നും ആർ രാജഗോപാൽ വെളിപ്പെടുത്തി. ഈ വർഷം മാർച്ചിലാണ് കൊൽക്കത്തയിലെ ബാലിഗഞ്ച് നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് നീക്കം ചെയ്തതെന്ന് അദ്ദേഹം വ്.ക്തമാക്കി.
സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) പ്രക്രിയയിൽ തന്റെ പേരോ പരേതനായ പിതാവിന്റെ പേരോ 2002ലെ വോട്ടർ പട്ടികയിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. 2016ൽ ആയിരുന്നു ഗാന്ധിയനും വിരമിച്ച പ്രൊഫസറും കേരളത്തിലെ ഗാന്ധി സ്മാരക നിധിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായ ആർ രാജഗോപാലിന്റെ പിതാവ് മരണപ്പെടുന്നത്. തന്റെ പിതാവ് വോട്ടർ പട്ടികയിൽ നിന്ന് എങ്ങനെ അപ്രത്യക്ഷനായി എന്ന് തനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്ന് ആർ രാജഗോപാൽ പറഞ്ഞു.
പശ്ചിമ ബംഗാളിലെ ഏകദേശം 27 ലക്ഷം മനുഷ്യരെപ്പോലെയാണ് ആർ രാജഗോപാലിനെപ്പലെ പ്രശസ്തനായ പത്രപ്രവർത്തകനെയും വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിനുശേഷവും പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാൻ അധികൃതർക്കായിട്ടില്ല. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച ട്രൈബ്യൂണലിൽ ആർ രാജഗോപാലിന്റെ അപ്പീൽ നിലവിൽ പരിഗണനയിലാണ്.
കൂടാതെ ആർ രാജ്ഗോപാലിന് പാസ്പോർട്ടും പുതുക്കാനാകുന്നില്ല. 2026 മാർച്ച് 19ന് ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനാൽ പൊലീസ് വെരിഫിക്കേഷൻ ക്ലിയർ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. നിരവധി ബദൽ രേഖകൾ സമർപ്പിച്ചിട്ടും അവ പര്യാപ്തമല്ലെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന മറുപടി. കാലിഫോർണിയയിൽ ജേണലിസ്റ്റായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനും അദ്ദേഹത്തിനായില്ല. സാൻ ഫ്രാൻസിസ്കോയിൽ വെച്ചായിരുന്നു വിവാഹം. പത്ത് വർഷത്തെ സാധുവായ യുഎസ് വിസ ഉണ്ടായിട്ടും പാസ്‌പോർട്ട് ഇല്ലാത്തതിനാലാണ് യാത്ര മുടങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

