
രാജസ്ഥാനിലെ ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. പാര്‍ട്ടിയില്‍വെച്ച് പരിചയപ്പെട്ട ആള്‍ മനോഹരമായ സ്ഥലങ്ങള്‍ കാണിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് അപ്പാർട്ട്മെന്റിലേക്ക് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പ്രതി ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ബഡ്ഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ജൂൺ 22 ന് ഡൽഹിയിൽ നിന്ന് ഉദയ്പൂരിലെത്തിയ സ്ത്രീ അംബമത പ്രദേശത്തെ ഒരു ഹോട്ടലിൽ താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു. ടൈഗർ ഹില്ലിലെ ദി ഗ്രീക്ക് ഫാം കഫേ ആൻഡ് റെസ്ട്രോയിൽ നടന്ന ഒരു പാർട്ടിയിൽ പങ്കെടുത്ത സ്ത്രീ അവിടെ വെച്ചാണ് സിദ്ധാർത്ഥ് എന്ന പ്രതിയെ കണ്ടുമുട്ടിയതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) പൂർണ സിംഗ് രാജ്പുരോഹിത് പറഞ്ഞു.
ALSO READ: കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു, അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
പാര്‍ട്ടിക്കിടെ യുവതിയോട് പുറത്ത് പുകവലിക്കാന്‍ പോകാമെന്നും മനോഹരമായ സ്ഥലങ്ങള്‍ കാണിച്ചുതരാമെന്നും പ്രതി വാഗ്ദാനം ചെയ്തു. തുടര്‍ന്ന് യുവതിയുമായി കഫേയില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഹോട്ടലിലേക്ക് മടങ്ങണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടിട്ടും യുവാവ് അത് ചെവികൊണ്ടില്ല. അവരെ ഇയാള്‍ വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റിലേക്ക് കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ഫോണിലെ ചാര്‍ജ്ജ് തീര്‍ന്നതിനാല്‍ യുവതിക്ക് സഹായത്തിനായി ആരെയും വിളിക്കാന്‍ കഴിഞ്ഞില്ല. ഫ്‌ളാറ്റില്‍ കയറിയ ഉടന്‍ പ്രതി യുവതിയോട് ആലിംഗനം ആവശ്യപ്പെട്ടെന്നും നിരസിച്ചതോടെയാണ് ബലാത്സംഗം ചെയ്തതെന്നും എഫ്‌ഐആറില്‍ പറയുന്നു. തുടര്‍ന്ന് യുവതി ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ആശുപത്രി ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. സ്ത്രീയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുളള ശ്രമം നടന്നുവരികയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here