കഞ്ചാവ് കടത്തിയത് കുട്ടികളെ മറയാക്കി, പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും

തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍നിന്ന് നൂറ് കിലോയോളം കഞ്ചാവ് പിടികൂടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഞ്ചാവ് കടത്തിയത് കാറിലുണ്ടായിരുന്ന സ്ത്രീയെയും കുട്ടികളെയും മറയാക്കിയെന്നും ഒഡീഷയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും എക്സൈസ് കണ്ടുപിടിച്ചു.

പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുമെന്ന് എക്സൈസ് അറിയിച്ചു. ഒഡീഷയിലെ ഗോപാൽപൂരിൽ നിന്നാണ് പ്രതികൾ കഞ്ചാവ് വാങ്ങിയത്. പ്രതികളില്‍ ഒരാളുടെ ഭാര്യയെയും മൂന്ന് കുട്ടികളെയും കൂട്ടിയാണ് കഞ്ചാവ് വാങ്ങാന്‍ പോയത്. ഒഡീഷയിലെത്തിയ സംഘം പിന്നീട് സ്ത്രീയെയും കുട്ടികളെയും ഗോപാല്‍പൂര്‍ ബീച്ചില്‍ നിര്‍ത്തിയിട്ട് കഞ്ചാവ് വാങ്ങാൻ പോയി. തിരിച്ച് തിരുവനന്തപുരത്ത് എത്തി സ്ത്രീയെയും കുട്ടികളെയും സംഘം മറ്റൊരു സ്ഥലത്ത് ഇറക്കി വിട്ടു. അതിനുശേഷമാണ് കഞ്ചാവ് ഒളിപ്പിക്കാനുള്ള നീക്കം നടത്തിയത്.

പ്രതികളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും കുട്ടികളെയും കണ്ടെത്താൻ എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചു. പ്രതിയായ വിഷ്ണുവിന്റെ ഭാര്യയും കുട്ടികളുമാണ് ഒപ്പമുണ്ടായിരുന്നതെന്ന് എക്സൈസ് സംഘം കണ്ടെത്തി. കഞ്ചാവ് കടത്തിനാണ് ഒപ്പം കൂട്ടിയതെന്ന് സ്ത്രീക്കും കുട്ടികള്‍ക്കും ബോധ്യമുണ്ടായിരുന്നോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. പ്രതികളുടെ ബാങ്ക് അക്കൗണ്ടും ഫോണും പരിശോധിച്ചുവരികയാണ്.

തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ വെച്ചാണ് നൂറ് കിലോയോളം വരുന്ന കഞ്ചാവ് ദിവസങ്ങൾക്ക് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴസ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന മൂന്ന് പേരും വാങ്ങാനെത്തിയ ഒരാളും അന്ന് അറസ്റ്റിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News