പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നരേന്ദ്രമോദി സര്‍ക്കാരിന്; ഗുരുതര ആരോപണവുമായി മുന്‍ കരസേന മേധാവി

പുല്‍വാമ ഭീകരാക്രമണത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കരസേന മേധാവി ശങ്കര്‍ റോയ് ചൗധരി. ഇന്റലിജന്‍സ് വീഴ്ചയിലുള്ള ഉത്തരവാദിത്തം ദേശീയ സുരക്ഷാ ഏജന്‍സിക്കാണെന്നും മുന്‍ കരസേന മേധാവി ആരോപിച്ചു. ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സൈനിക വാഹനങ്ങള്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദേശീയപാതയില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കാന്‍ പാടില്ലായിരുന്നു. സൈനികര്‍ വിമാനത്തില്‍ യാത്ര ചെയ്തിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു. സംഭവിച്ചത് വലിയ തിരിച്ചടിയാണ്. ഇന്റലിജന്‍സ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുല്‍വാമ ഭീകരാക്രമണത്തില്‍ മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് മോദി സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചു എന്നാണ് സത്യപാല്‍ മാലിക് ആരോപിച്ചത്. ആ കാര്യം പുറത്തുപറയരുതെന്ന് പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് ആവശ്യപ്പെട്ടതായും സത്യപാല്‍ മാലിക് ആരോപിച്ചിരുന്നു.

2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുള്ള അവന്തിപോറയില്‍ ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തില്‍ 49 ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേന്ദ്ര റിസര്‍വ് പൊലീസ് സേനയിലെ 2500 ഓളം സൈനികര്‍ 78 ബസുകളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ദേശീയപാത 44 ല്‍ അവന്തിപുരയ്ക്കടുത്ത് സ്ഫോടന വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാന്‍ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറി. ഉഗ്രസ്ഫോടനത്തില്‍ ബസ് ചിന്നിച്ചിതറി. നാല്‍പത്തിയൊന്‍പത് സൈനികര്‍ തല്‍ക്ഷണം മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News