
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മോഷണശ്രമത്തിനിടെ 82കാരനെ കൊലപ്പെടുത്തിയ കേസിൽ 14കാരിയുള്‍പ്പെടെ മൂന്നു പേർ അറസ്റ്റിൽ. ലോണി ബോർഡറിലെ ഉത്തരാഞ്ചൽ വിഹാർ സൊസൈറ്റിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും പെണ്‍കുട്ടിയുടെ ബന്ധുവായ 20കാരനെയും ലോനി അതിർത്തിയിൽ വെച്ച് അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മൂന്നു പേരും വൃദ്ധൻ്റെ വീട്ടിലേക്ക് കയറിപ്പോകുന്നത് അടുത്തുള്ള സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. 82 വയസുള്ള രമേഷ് ചന്ദ്ര വീട്ടിൽ ഒറ്റയ്ക്കായിരുന്നു. തൻ്റെ രണ്ടു മക്കളും പുറത്തുപോയ സമയത്താണ് സംഭവം നടക്കുന്നത്. വികാസ് ശർമ്മയും ഗൗരവ് ശർമ്മയുമാണ് മക്കള്‍. വൈകുന്നേരം 7.30ഓടെ വികാസ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് രമേശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ALSO READ: മദ്യപിക്കാൻ വെള്ളം കൊടുത്തില്ല, ഉത്തർപ്രദേശിൽ ഒമ്പതുവയസുകാരനെ ബന്ധു വെടിവച്ചു കൊന്നു
പെണ്‍കുട്ടി നേരത്തെ രമേശിൻ്റെ വീട്ടിൽ ജോലി ചെയ്തിരുന്നതായും വീട്ടിൽ നിന്ന് 2,500 രൂപ മോഷ്ടിച്ചതിന് പിന്നാലെ മൂന്ന് മാസം മുൻപ് പിരിച്ചുവിട്ടതായും പൊലീസ് പറയുന്നു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മ, രമേശിൻ്റെ വീട്ടിലേക്ക് ജോലി ചെയ്യാനെത്തുകയായിരുന്നു. ഇടയ്ക്കിടെ പെണ്‍കുട്ടിയും അമ്മയെ സഹായിക്കുന്നതിനായി എത്തിയിരുന്നു. പിന്നീട് അച്ഛനോട് വീട്ടിലെ പണത്തെക്കുറിച്ച് പറയുകയും ബന്ധുവിനെയും മോഷണത്തിനായി വിളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

