
മുള്ളിനെ മുള്ളുകൊണ്ടു എടുക്കുക എന്ന് കേട്ടിട്ടില്ലേ ? അതേ ഫോർമുല ഇതാ ഇവിടെയും. അമേരിക്കയിലെ കാലിഫോർണിയയിലും ഫ്‌ലോറിഡയിലുമായി 3.2 കോടി കൊതുകുകളെ തുറന്നുവിടാനുള്ള പദ്ധതി ആണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേകം വളർത്തിയ, ബാക്ടീരിയ ബാധയുള്ള കൊതുകുകളെയാണ് ഇത്തരത്തിൽ തുറന്നുവിടുക. അതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്. ഡെങ്കിപ്പനി, സിക്ക വൈറസ്, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർത്തുന്ന കൊതുകുകളുടെ എണ്ണം കുറയ്ക്കുകയാണ് ഇതുകൊണ്ടു ലക്ഷ്യം വയ്ക്കുന്നത്. ഗൂഗിളിന്റെ ആരോഗ്യ സാങ്കേതിക വിഭാഗമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ഈ പദ്ധതി പെട്ടെന്ന് നടപ്പിലാക്കില്ലെന്നും ഘട്ടം ഘട്ടമായിട്ടാകും നടപ്പാക്കുകയെന്നും ഗൂഗിൾ അറിയിച്ചു. ഇത് ഗവേഷകർക്ക് പഠിക്കാനും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താനും അവസരം നൽകുമെന്നും ഇവർ പറഞ്ഞു. കൊതുകുകളെ തുറന്നുവിടാൻ തെരഞ്ഞെടുത്ത സ്ഥലങ്ങൾ ഉയർന്ന തോതിൽ രോഗവ്യാപനം രേഖപ്പെടുത്തിയ ഇടങ്ങളായിരിക്കും.
ലബോറട്ടറിയിൽ വളർത്തുന്ന ഈഡിസ് ഈജിപ്തി വിഭാഗത്തിൽപെട്ട കൊതുകുകളെയാണ് തുറന്നുവിടുക. ഇവയെ സ്വാഭാവികമായി കാണപ്പെടാത്ത വോൾബാഷിയ എന്ന ബാക്ടീരിയ ബാധിച്ചിരിക്കും. ഈ കൊതുകുകൾ പെൺ കൊതുകുകളുമായി ഇണചേരുമ്പോൾ അവയ്ക്ക് പ്രജനന ശേഷി നഷ്ടമാവുകയും മുട്ടയിടാനാവാതെ വരികയും ചെയ്യും. ഇതുവഴി അടുത്ത തലമുറയിലെ കൊതുകുകളുടെ എണ്ണം ഗണ്യമായി കുറയുമെന്നും ഗവേഷകർ പറയുന്നു. എന്നാൽ പുറത്തുവിടുന്ന ആൺ കൊതുകുകൾ മനുഷ്യരെ കടിക്കുകയോ രോഗം പടർത്തുകയോ ചെയ്യില്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നു. അതിനാൽ മനുഷ്യർക്ക് നേരിട്ടുള്ള ആരോഗ്യ ഭീഷണിയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിക് ഇൻകിന്റെ ലൈഫ് സയൻസ് വിഭാഗമായ വെറിളിയാണ് പദ്ധതി നടപ്പാക്കുന്നത്. മുമ്പ് കാലിഫോർണിയയിലെ ചില മേഖലകളിൽ നടത്തിയ പരീക്ഷണങ്ങളിൽ കൊതുകുകളുടെ എണ്ണം 80 ശതമാനത്തിലധികം കുറയ്ക്കാൻ സാധിച്ചതായാണ് കമ്പനി അവകാശപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

