‘കേരളത്തിലെ തീരങ്ങള്‍ എഴുതിക്കൊടുക്കാന്‍ കുഴല്‍ നാടന്റെ നേതാക്കള്‍ കളിച്ച കളി ഒന്നു തിരിഞ്ഞു നോക്കിയാല്‍ മതി’: ഗോപകുമാര്‍ മുകുന്ദന്‍

സ്വന്തം പാളയത്തിലേക്ക്‌ വെടിയുതിർത്ത നടപടിയായി മാറി മാത്യു കുഴൽനാടൻ്റെ അടുത്ത ശ്രമവും. സിഎംആർഎല്ലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സഹായിച്ചുവെന്നായിരുന്നു പുതിയ ആരോപണം. എന്നാൽ എ.കെ ആൻ്റണിയുടെ കാലത്ത് മാത്രമാണ് കരിമണൽ ഖനനം സ്വകാര്യ കമ്പനിക്ക് നൽകിയത് എന്നതിലേയ്ക്കാണ് ഇപ്പോൾ കാര്യങ്ങൾ എത്തി നിൽക്കുന്നത്. ഈ അവസരത്തില്‍ മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി കൊടുക്കുകയാണ്   കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന സമിതി അംഗം ഗോപകുമാര്‍ മുകുന്ദന്‍. യു.ഡി.എഫ്. അധികാരത്തില്‍ വന്നിട്ടുണ്ടോ അന്നെല്ലാം കരിമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കം നടന്നിട്ടുണ്ടെന്ന് അക്കമിട്ട് പറയുകയാണ് ഗോപകുമാര്‍ മുകുന്ദന്‍.

ആറാട്ടുപുഴ-തൃക്കുന്നപ്പുഴ തീരത്തെ സ്വകാര്യ ഖനന നീക്കത്തിന്റെ കഥ ഒന്നു തിരിഞ്ഞു നോക്കിയാല്‍ ഉചിതമായിരുന്നു. പൊഴിയിലെ ആഴവും വീതിയുംകൂട്ടുമ്പോള്‍ കിട്ടുന്ന മണല്‍ പൊതുമേഖലാ സ്ഥാപനത്തിനു കൊടുക്കുന്ന കഥയല്ല. ആറാട്ടുപുഴ- തൃക്കുന്നപ്പുഴ തീരം എഴുതിക്കൊടുക്കാന്‍ കുഴല്‍ നാടന്റെ നേതാക്കള്‍ കളിച്ച കളി ഒന്നു തിരിഞ്ഞു നോക്കിയാല്‍ മതിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

തോട്ടപ്പള്ളി പൊഴിയിൽ നിന്നും നീക്കുന്ന മണൽ പൊതുമേഖലയ്ക്കാണ് കൊടുക്കുന്നതെങ്കിലും അതിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഇൽമനൈറ്റ് CMRL നാണ് കിട്ടുന്നത് .
അങനെ കരിമണൽ കർത്താവിന് ഒത്താശ ചെയ്തതിന്റെ പ്രതിഫലമാണു പോലും വീണയ്ക്കു കിട്ടിയത്.
ആറാട്ടുപുഴ-തൃക്കുന്നപ്പുഴ തീരത്തെ സ്വകാര്യ ഖനന നീക്കത്തിന്റെ കഥ ഒന്നു തിരിഞ്ഞു നോക്കിയാൽ ഉചിതമായിരുന്നു. പൊഴിയിലെ ആഴവും വീതിയുംകൂട്ടുമ്പോൾ കിട്ടുന്ന മണൽ പൊതുമേഖലാ സ്ഥാപനത്തിനു കൊടുക്കുന്ന കഥയല്ല. ആറാട്ടുപുഴ- തൃക്കുന്നപ്പുഴ തീരം എഴുതിക്കൊടുക്കാൻ കുഴൽ നാടൻ്റെ നേതാക്കൾ കളിച്ച കളി ഒന്നു തിരിഞ്ഞു നോക്കിയാൽ മതി.
• എന്നെല്ലാം യു.ഡി.എഫ്. അധികാരത്തില് വന്നിട്ടുണ്ടോ അന്നെല്ലാം കരിമണല് ഖനനം സ്വകാര്യവല്ക്കരിക്കുന്നതിനുള്ള നീക്കം നടന്നിട്ടുണ്ട്.
• കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കാൻ 1995 മുതൽ യു.ഡി .എഫ് ശ്രമം തുടങ്ങിയതാണ്
• 2001- 2006 കാലത്തെ യു .ഡി .എഫ് . സർക്കാരിന്റെ സമയത്ത് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ -തൃക്കുന്നപ്പുഴ തീരത്ത് സ്വകാര്യ മേഖലയ്ക്കു പ്രാമുഖ്യമുള്ള സംയുക്ത സംരംഭത്തിനു ഖനനാനുമതി നൽകാൻ നടത്തിയ നീക്കങ്ങളും അതുയർത്തിയ ജനകീയ സമരവും ആരും മറക്കാൻ വഴിയില്ല
• ആറാട്ടുപുഴ – തൃക്കുന്നപ്പുഴ തീരത്ത് ഖനനാനുമതി നൽകി ക്കൊണ്ട് 2003 മെയ് 5 നു സർക്കാർ ഉത്തരവ് ഇറക്കിയതിനു എതിരായി വലിയ സമരം ഉയർന്നു വന്നു. മെയ് മാസം 16 നു ആലപ്പുഴ മുതൽ ആറാട്ടുപുഴ വരെ 4 5 കി. മി സ്ഥലത്ത് പതിനായിരങ്ങൾഅണി നിരന്ന മനുഷ്യക്കോട്ട നടന്നു.
• സമരം കഴിഞ്ഞു ഒരാഴ്ച കഴിയും മുൻപ്,22.5.2003 ൽ തൃക്കുന്നപ്പുഴ വില്ലേജിലെ 4 ബ്ലോക്കുകളുടെ സ്വകാര്യ ഖനനത്തിനു കേന്ദ്രാനുമതിക്ക് കത്തയക്കുകയാണ് യു.ഡി.എഫ്.സർക്കാർ ചെയ്തത് .
• 2002 ഒക്ടോബർ 22 നാണ് യു.ഡി.എഫ് സർക്കാർ കായംകുളം പൊഴിക്കു വടക്ക് ആലപ്പുഴ തീരത്ത് സ്വകാര്യ -സംയുക്ത സംരംഭങ്ങൾക്ക് കരിമണൽ ഖനനാനുമതി നൽകാൻ നയപരമായി തീരുമാനിച്ചത്.
• എന്നാൽ ഇതിനു മുൻപുതന്നെ, അധികാരത്തിൽ വന്നു ഏതാനും മാസങ്ങൾക്കുള്ളിൽ, 2001 ആഗസ്റ്റ് 8നു ആലപ്പുഴ തീരത്ത് സ്വകാര്യ ഖനനം അനുവദിക്കണം എന്നാവശ്യപ്പെട്ടു സംസ്ഥാന വ്യവസായ സെക്രട്ടറി കേന്ദ്ര ഖനി വകുപ്പിന് കത്തയച്ചിരുന്നു.
• 2004 ഡിസംബർ 26 നു ഉണ്ടായ സുനാമിയിൽ ആറാട്ടുപുഴ -തൃക്കുന്നപ്പുഴ തീരത്ത് 39 പേർ മരിച്ചു. 1500 വീടുകൾ പുനർ നിർമ്മി ക്കേണ്ടി വന്നു. ഈ ദുരന്തനു ശേഷവും ഈ തീരത്തെ സ്വകാര്യ ഖനന നീക്കവുമായി യു .ഡി.എഫ് സർക്കാർ മുന്നോട്ടു പോയി.
• 2005 അവസാനം ആയപ്പോഴേക്കും ആറാട്ടുപുഴ , തൃക്കുന്നപ്പുഴ വില്ലജുകളിലെ 13 ബ്ലോക്കുകൾക്ക് ഇവർ കേന്ദ്ര സർക്കാരിൽ നിന്നും ഖനനാനുമതി നേടി. ആറാട്ടുപുഴ-തൃക്കുന്നപ്പുഴ തീരത്തിന്റെ പരിസ്ഥിതി ദുർബലാവസ്ഥയാണ് ഖനനത്തെ എതിർക്കുന്നതിനു കാരണമായത്. സുനാമി ഈ ആശങ്ക ബലപ്പെടുത്തുകയും ചെയ്തു.ഇതൊന്നും യു.ഡി.എഫിനെ പിന്തിരിപ്പിച്ചില്ല. അവർ 1995ൽ തുടങ്ങിയ നീക്കമാണിത്.
• കേന്ദ്രാനുമതി ലഭിച്ച 13 ബ്ലോക്കുകളിൽ ഖനനം നടത്താൻ വേണ്ട നടപടികൾ എടുക്കണം എന്ന് ആവശ്യപ്പെട്ടു CMRL 2005 ഡിസംബർ 28നു സംസ്ഥാന സർക്കാരിനു കത്ത് നൽകുകയും ചെയ്തു.എന്നാൽ ഈ സമയം ആയപ്പോഴേയ്ക്കും കേരളം മറ്റൊരു പൊതു തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങി.
• 2006 ൽ എൽ.ഡി.എഫ്.വീണ്ടും അധികാരത്തിൽവന്നു. 2007ൽ പുതിയൊരു വ്യവസായ നയം എൽ.ഡി.എഫ്. കൊണ്ടുവന്നു. സ്വകാര്യ സംയുക്ത സംരംഭങ്ങൾക്ക് ധാതു മണൽ ഖനനത്തിന് അനുമതി നൽകില്ല എന്ന് പ്രഖ്യാപിച്ചു.പരമാവധി മൂല്യ വർധനവിൽ ഊന്നി , പരിസ്ഥിതി സംരക്ഷിച്ചുള്ള സമീപനമാകും ധാതു മണൽ മേഖലയിൽ സ്വീകരിക്കുക എന്ന് നയം വ്യക്തമാക്കി. ടൈറ്റാനിയം ലോഹ നിർമ്മാണത്തിനു വേണ്ട ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കുകയും ടൈറ്റാനിയം അധിഷ്ഠിത വ്യവസായ ശ്രുംഖല ഉണ്ടാക്കുകയുമാണ് ലക്ഷ്യം എന്നും ഈ നയം വ്യക്തമാക്കി.
• ധാതു മണൽ വിനിയോഗം സംബന്ധിച്ച ഏറ്റവും സമഗ്രമായ സമീപനമായിരുന്നു ഇത്. ഈ നയത്തിന്റെ അടിസ്ഥാനത്തിൽ CMRLനു ഖനനാനുമതി നിഷേധിച്ചു സംസ്ഥാന സർക്കാർ കത്ത് നൽകി .
• ഇതിനെതിരെ CMRL കേന്ദ്ര ഖനി വകുപ്പിന് റിവിഷൻ ഹർജി കൊടുത്തു.ഖനനാനുമതി നിഷേധിച്ചത് കേന്ദ്ര നയത്തിനു വിരുദ്ധമാണെന്നും ഈ സമീപനം ധാതു മണൽ രംഗത്തെ മത്സരാധിഷ്ടിത വികസനത്തെ തടയും എന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഉത്തരവുകൾ കേന്ദ്ര കോൺഗ്രസ് സർക്കാർ റദ്ദാക്കി.
• 2009 നവംബർ 30 നായിരുന്നു കേന്ദ്ര ഖനി വകുപ്പിന്റെ ഈ തീരുമാനം.2010 ഡിസംബർ 15 നു വീണ്ടും ഈ അപേക്ഷകൾ നിരസിച്ച് സർക്കാർ ഉത്തരവിറക്കി.ഈ ഉത്തരവിനെതിരെ CMRL കേരള ഹൈക്കോടതിയിൽ ഹർജി നൽകി .
• 2013 ഫെബ്രുവരി 21നു കോടതി വിധി വന്നു.ഖനനാനുമതി നിരസിച്ച സർക്കാർ ഉത്തരവ് കോടതി റദ്ദാക്കി.സമരത്തെ തുടർന്നു 4 ബ്ലോക്കുകൾക്ക് നൽകിയ അനുമതി മരവിപ്പിച്ചിരുന്നു. ഈ ഉത്തരവും കോടതി റദ്ദാക്കി.മറ്റൊരു 16 അപേക്ഷകൾ തീർ പ്പാക്കാതെ സർക്കാരിൽ ഉണ്ടായിരുന്നു. ഇവയടക്കം മുഴുവൻ ഖനനാനുമതി അപേക്ഷകളും 6 മാസത്തിനകം പുന പരിശോധിച്ച് തീരുമാനം എടുക്കാൻ കോടതി ഉത്തരവായി.
• സമരം ശക്തിപ്പെട്ടു.UDF നീക്കം നടന്നില്ല. 2016 മുതൽ ഇപ്പോൾ വരെ ഇടതുപക്ഷ സർക്കാരാണല്ലോ? ഇതുവരെ സ്വകാര്യ ഖനന അനുമതി നടന്നിട്ടുമില്ല.
• ഇതിനിടെ കഴിഞ്ഞ കൊല്ലം കേന്ദ്രസർക്കാർ മൈനർ മിനറൽ ലൈസൻസിങ് നിയമം ഭേദഗതി ചെയ്തു. സ്വകാര്യ ഖനനം അനുവദിക്കാൻ കേന്ദ്ര സർക്കാരിനു അധികാരം കൊടുത്തുകൊണ്ടുള്ള ഭേദഗതി. സംസ്ഥാന സർക്കാർ ഔദ്യോഗികമായി എതിർത്തതിനെ തുടർന്നാണ് ഈ ഭേദഗതി പിൻവലിച്ചത്.
അപ്പോൾ കുഴൽ നാടൻ ചെയ്യേണ്ടത് ശ്രീ ഏ.കെ.ആന്റണിയോട് പോയി ഇതേക്കുറിച്ചു ചോദിക്കുക. വേണമെങ്കിൽ പുതുപ്പള്ളിയിൽ പോയി കല്ലറയിൽ ഒരു ചോദ്യക്കുറിപ്പു വെയ്ക്കുകയുമാകാം.അതുമല്ലെങ്കിൽ സ്വകാര്യ ധാതു മണൽ ഖനനം നയമായി സ്വീകരിച്ച കോൺഗ്രസ് കേന്ദ്ര നേതൃത്വത്തോട് ചോദിക്കുകയുമാകാം.
വളഞ്ഞു മൂക്കു പിടിക്കണ്ട.
കർത്താവിനു കരിമണൽ ഖനനം കൊടുക്കാൻ നേരെ ഇറങ്ങിയതാണ് UDF ന്റെ ചരിത്രം.
ഈ കുഴൽനാടൻ ആൻ്റണിയോടു പോയി ചോദിക്ക്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News