
ഡോ. കെ എൻ പണിക്കരെ അനുസ്മരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മതനിരപേക്ഷതയുടെ കാവലാളായ ഇന്ത്യയുടെ ആധുനിക ചരിത്രകാരൻ ചരിത്രത്തിൻ്റെ ഭാഗമായിരിക്കുന്നു. ഡോ. കെ എൻ പണിക്കരുടെ വിയോഗത്തിലൂടെ ഇന്ത്യൻ ചരിത്ര ഗവേഷണ ശാഖയിൽ ഒരിക്കലും നികത്താനാകാത്ത വിടവാണെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു.
രാജ്യം കണ്ട പ്രഗത്ഭമതിയായ ചരിത്രകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കാനുള്ള വർഗീയ ശക്തികളുടെ നീക്കത്തെ ശക്തിയുക്തം എതിർക്കാൻ എക്കാലവും അദ്ദേഹത്തിന് സാധിച്ചിരുന്നു. സാമ്രാജ്യത്വത്തിന് എതിരെ കർഷകരും തൊഴിലാളികളും സാധാരണ മനുഷ്യരും നടത്തിയ പോരാട്ട ചരിത്രം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സാധിച്ച മഹാനായ ചരിത്രകാനായിരുന്നു അദ്ദേഹം.
Also read: ബേബി മെമ്മോറിയൽ ആശുപത്രിയിൽ നഴ്സുമാരുടെ പ്രതിഷേധത്തിനിടെ സംഘർഷം; കയ്യേറ്റം ചെയ്യാൻ ശ്രമമെന്ന് ആരോപണം
ചരിത്രകാരൻ, ധൈഷണികൻ, ശക്തനായ മതനിരപേക്ഷതയുടെ പോരാളി എന്നീ നിലകളിലെല്ലാം കെ എൻ പണിക്കർ നൽകിയ സംഭാവനകൾ രാജ്യം മറക്കില്ല.അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കാൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടക്കുന്നതിനിടെയുള്ള വിയോഗം നാമേവരെയും അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്.
ചരിത്രത്തെ തെറ്റായി വളച്ചൊടിക്കാനും അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി ഉപയോഗിക്കാനും ശ്രമിച്ചവരെ ചരിത്രബോധം പകർന്നാണ് അദ്ദേഹം എതിരിട്ടത്. മനുഷ്യപക്ഷത്ത് നിലയുറപ്പിക്കാനും മതനിരപേക്ഷ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കാനും സാധിച്ച ചരിത്രകാരനാണ് മൺമറയുന്നത്. ചരിത്രത്തിന് പിന്നാലെ സഞ്ചരിച്ച് ചരിത്രമായി മാറിയ മനുഷ്യസ്നേഹിയുടെ ഓർമകൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു. ഡോ. കെ എൻ പണിക്കരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് മതനിരപേക്ഷ വാദികളായ മനുഷ്യരുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

