ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടിയയാള്‍ തെരഞ്ഞെടുത്തത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; അഡ്മിഷൻ സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സിന്

medical-college-tvm

സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ ദേശീയ എന്‍ട്രന്‍സ് പട്ടികയില്‍ ഒന്നാമതുള്ള വിദ്യാര്‍ഥി തെരഞ്ഞെടുത്തത് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഡി എം പള്‍മണറി മെഡിസിന്‍ കോഴ്സ് ആണ് നീറ്റ് എസ് എസ് റാങ്ക് പട്ടികയില്‍ ഒന്നാമതുള്ള വിദ്യാര്‍ഥി തെരഞ്ഞെടുത്തത്. ഇത് കൂടാതെ അഞ്ചാം റാങ്കുള്ള വിദ്യാര്‍ഥിയും തെരഞ്ഞെടുത്തത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആണ്. മൂന്നാം റാങ്ക് നേടിയ വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളേജും തെരഞ്ഞെടുത്തു. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്ന ഡി എം പീഡിയാട്രിക് നെഫ്രോളജിയിലും ഉയര്‍ന്ന റാങ്കിലുള്ള (33, 64) വിദ്യാര്‍ഥികളാണ് അപേക്ഷിച്ചത്.

അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിനും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അടുത്തിടെ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയ 12 മെഡിക്കല്‍ പി ജി സീറ്റുകളിലാണ് സമയബന്ധിതമായി കോഴ്സ് ആരംഭിക്കുന്നത്. അതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ഡിഎം പീഡിയാട്രിക് നെഫ്രോളജി, ഡി എം പള്‍മണറി മെഡിസിന്‍ രണ്ട് വീതം സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പി ജി സീറ്റുകള്‍ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കി.

Read Also: മ‍ഴ: ‘പൊതുവായ ജാഗ്രത പുലർത്തണം, എല്ലാ സേനയും സജ്ജം’; സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം നടത്തരുതെന്നും മന്ത്രി കെ രാജൻ

രാജ്യത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് പിഡീയാട്രിക് നെഫ്രോളജി വിഭാഗത്തില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സ് ആരംഭിക്കുന്നത്. രാജ്യത്ത് തന്നെ ഈ മേഖലയില്‍ ഡോക്ടര്‍മാരുടെ എണ്ണം കുറവാണ്. കുട്ടികളുടെ വൃക്ക രോഗങ്ങള്‍, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ എന്നിവയില്‍ പരിശീലനം നല്‍കി വിദഗ്ധ ഡോക്ടര്‍മാരെ സൃഷ്ടിച്ചെടുക്കാന്‍ ഇതിലൂടെ സാധിക്കുന്നു. പീഡിയാട്രിക് നെഫ്രോളജി പ്രത്യേക വിഭാഗമുള്ള സംസ്ഥാനത്തെ ഏക മെഡിക്കല്‍ കോളേജ് കൂടിയാണ് തിരുവനന്തപുരം. എസ് എ ടി ആശുപത്രിയിലാണ് പീഡിയാട്രിക് നെഫ്രോളജി വിഭാഗം പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സാധ്യമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.

ശ്വാസകോശ രോഗങ്ങളുടെ സമഗ്രമായ ചികിത്സ സംബന്ധിച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സാണ് ഡി എം പള്‍മണറി മെഡിസിന്‍. നിദ്ര ശ്വസന രോഗങ്ങളും ക്രിട്ടിക്കല്‍ കെയറും ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. മാത്രമല്ല ഗവേഷണ രംഗത്തും ഏറെ സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു ഡി എം പള്‍മണറി മെഡിസിന്‍ സീറ്റ് മാത്രമാണുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂടി കോഴ്സ് ആരംഭിക്കുന്നതോടെ ഈ രംഗത്ത് കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ സൃഷ്ടിക്കാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News