
ദക്ഷിണ ഫിലിപ്പീൻസിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 37 ആയി ഉയർന്നു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തിനിടയിലും തന്റെ പേരക്കുട്ടിയെ ജീവൻ പണയപ്പെടുത്തി സംരക്ഷിച്ച ഒരു മുത്തശ്ശിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ഭൂമി കുലുങ്ങാൻ തുടങ്ങിയ ഉടൻ തന്നെ പരിഭ്രാന്തയാകാതെ തന്റെ കൊച്ചുപേരക്കുട്ടിയെ ചേർത്തുപിടിച്ച് സംരക്ഷിക്കുന്ന മുത്തശ്ശിയുടെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ മുത്തശ്ശിയുടെ മനസ്സാന്നിധ്യത്തെയും ധീരതയെയും പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. സോഷ്യൽ മീഡിയ ഇവരെ “സൂപ്പർഹീറോ മുത്തശ്ശി” എന്നാണ് വിശേഷിപ്പിക്കുന്നത്. അപകടസമയത്ത് കുട്ടികളെ എങ്ങനെ സംരക്ഷിക്കണം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ വീഡിയോ വഴിയൊരുക്കിയിട്ടുണ്ട്.
ALSO READ: ക്യൂബയെ നടുക്കി 6.1 തീവ്രതയുള്ള ഭൂചലനം
സാരംഗാനി പ്രവിശ്യയുടെ തീരത്തുനിന്നും ഏകദേശം 20 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മിന്ദനാവോ മേഖലയിലും 420 കിലോമീറ്റർ അകലെയുള്ള ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലും പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടു. ഭൂചലനത്തെത്തുടർന്ന് സമുദ്രതീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം ഇതുവരെ 37 പേർ മരിക്കുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും ആശുപത്രികൾക്ക് പുറത്ത് താൽക്കാലിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കേണ്ടി വരികയും ഗതാഗത ബന്ധങ്ങൾ വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
പസഫിക് റിംഗ് ഓഫ് ഫയർ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമായതിനാൽ ഫിലിപ്പീൻസിൽ ഭൂചലനങ്ങൾ പതിവാണ്. ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഫിലിപ്പീൻസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

