
ഗുജറാത്തിലെ ആരോഗ്യമേഖല ഗുരുതരാവസ്ഥയിലെന്ന് സി എ ജി റിപ്പോര്‍ട്ട്. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ ജീവനക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം ആരോഗ്യമേഖലയെ താളം തെറ്റിച്ചു. ആരോഗ്യ വികസന പദ്ധതി ആവിഷ്‌കരിക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും നിയമസഭയുടെ മേശപ്പുറത്ത് വച്ച സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഗുജറാത്തിലെ ആരോഗ്യമേഖല തന്നെ വെന്റിലേറ്ററിലാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് സി എ ജി നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. സംസ്ഥാനത്തെ 33 ജില്ലകളില്‍ 19ലും ആവശ്യത്തിന് ഡോക്ടര്‍മാരോ പാരാമെഡിക്കല്‍ ജീവനക്കാരോ ഇല്ല. 25 ശതമാനം ഡോക്ടര്‍മാരുടെയും 19 ശതമാനം പാരാമെഡിക്കല്‍ ജീവനക്കാരുടെയും അഭാവം സാരമായി ബാധിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഡോക്ടര്‍മാരുടെ ക്ഷാമത്തിന് പുറമേ ആവശ്യത്തിന് കിടക്കകള്‍ ഇല്ലാതെ രോഗികള്‍ രോഗവുമായി മല്ലടിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Read Also: കാർഷിക വായ്‌പ എഴുതിത്തള്ളാനാവില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ
നഴ്സിങ് കോളജുകളില്‍ അധ്യാപക ക്ഷാമം 76 ശതമാനത്തിലേക്ക് കടന്നു. ആശുപത്രികളിലെ അത്യാഹിത വിഭാഗം, ഇന്റന്‍സിവ് കെയര്‍ യൂണിറ്റ്, ഓപ്പറേഷന്‍ തിയേറ്റര്‍, രക്ത ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനം താളംതെറ്റി. കേവലം 13 ജില്ലാ ആശുപത്രികളില്‍ മാത്രമാണ് അടിയന്തര ചികിത്സാ സൗകര്യം ലഭ്യമാകുന്നുള്ളൂ. പീഡിയാട്രിക് വിഭാഗം പ്രത്യേക ശസ്ത്രക്രിയ, തിയേറ്റര്‍ സൗകര്യം എന്നിവ മൂന്ന് സിവില്‍ ആശുപത്രികളില്‍ മാത്രമാണ് ലഭിക്കുന്നത്. 19 ജില്ലകളിലും രക്ത ബാങ്ക് പ്രവര്‍ത്തനം നാമമാത്രമായ നിലയിലേക്ക് അധഃപതിച്ചുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോഗ്യ മേഖലയുടെ വികസനത്തിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ശ്രദ്ധ പുലര്‍ത്തിയിട്ടില്ലെന്ന ഗുരുതരമായ ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. ആരോഗ്യ മേഖലയുടെ ബജറ്റ് വിഹിതം എട്ട് ശതമാനമായി വര്‍ധിപ്പിക്കണമെന്ന 2017 ലെ നാഷണല്‍ ഹെല്‍ത്ത് പോളിസി നിര്‍ദേശം ഇതുവരെ സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഗുജറാത്ത് മോഡല്‍ എന്ന നരേന്ദ്ര മോദി സ്വന്തം സംസ്ഥാനത്തെ ഉയര്‍ത്തിക്കാട്ടുമ്പോഴാണ് ആരോഗ്യസംവിധാനങ്ങളിലെ പാളിച്ച പുറത്തുവരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here