
ഐപിഎല്ലിൽ മുംബൈയെ പൂട്ടി ഗുജറാത്ത് ടൈറ്റൻസ്. 36 റൺസിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ടോസ് നേടിയ മുംബൈ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സായി സുദർശനിന്റെ അർധശതകത്തിന്റെ ബലത്തിൽ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് സ്വന്തമാക്കി.
ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (38), സായി സുദർശൻ (63) എന്നിവർ ചേർന്ന് മികച്ച തുടക്കമാണ് ഗുജറാത്തിന് നൽകിയത്. ഗില്ലിനെ പുറത്താക്കി നമൻ ദർ മുംബൈയ്ക്കായി കൂട്ടുക്കെട്ട് പൊളിച്ചെങ്കിലും പിന്നാലെ എത്തിയ ജോസ് ബട്ലറുമായി (39) ചേർന്ന് സുദർശൻ സ്കോറിങ് മുന്നോട്ട് നീക്കി. പിന്നാലെ എത്തിയ മറ്റ് ബാറ്റർമാർക്ക് ഒന്നും കാര്യമായി സംഭാവന ചെയ്യാൻ സാധിച്ചില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ആദ്യ ഓവറിൽ തന്നെ രോഹിത്തിനെ നഷ്ടമായി. സിറാജാണ് കന്നി വിക്കറ്റ് ഗുജറാത്തിനായി സ്വന്തമാക്കിയത്. പിന്നാലെ റയാൻ റിക്കിൾട്ടണും (6) ഔട്ടായി. എന്നാൽ പിന്നീടെത്തിയ സൂര്യകുമാറും, തിലക് വർമയും മികച്ച കൂട്ടുക്കെട്ട് പടുത്തുയർത്തി. എന്നാൽ തിലക് വർമക്ക് കൂറ്റനടികൾക്കോ ബോളിനനുസരിച്ച് റൺ കണ്ടെത്താനോ സാധിച്ചില്ല. 36 പന്തിൽ 39 റൺസാണ് തിലകിന്റെ സമ്പാദ്യം.
എന്നാൽ മറുവശത്ത് സൂര്യകുമാർ തകർത്തടിക്കുകയായിരുന്നു 28 പന്തിൽ 48 റൺസ്. എന്നാൽ പ്രസിദ് കൃഷ്ണ സൂര്യകുമാറിനെ ഗില്ലിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. അവസാന ഓവറുകളിൽ മിച്ചൽ സാന്റ്നറും, നമാൻ ദറും അടിക്കാൻ ശ്രമിച്ചെങ്കിലും വിജയം കൈയ്യെത്തുന്നതിലും അകലെയായിരുന്നു.
ഗുജറാത്തിനായി പ്രസിദ് കൃഷ്ണയും സിറാജും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here