
കാമുകനൊപ്പം ചേര്‍ന്ന് മധ്യവയസ്കനെ കൊലപ്പെടുത്തിയ ശേഷം സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച യുവതി താൻ മരണപ്പെട്ടെന്ന് വ്യാജ വിവരം പ്രചരിപ്പിച്ചു. ഗുജറാത്തിലെ പഠാനിലാണ് സംഭവം. വിവാഹിതയായ യുവതി കാമുകനൊപ്പം ജീവിക്കാനാണ് ഇത്തരമൊരു നാടകം കളിച്ചത്.
പഠാനിലെ സന്തൽപൂർ താലൂക്കിലെ ജഖോത്ര ഗ്രാമത്തിൽ കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ പകുതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലൻപൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗീത അഹിറിനെയും (22) കാമുകൻ ഭരത് അഹിറിനെയും (21) പൊലീസ് പിടികൂടിയത്.”ദൃശ്യം” സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വന്തം മരണം നടിക്കാൻ ഗൂഢാലോചന നടത്തിയതായി പ്രതിയായ യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ALSO READ: ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി പരാതി; തട്ടിക്കൊണ്ട് പോയതെന്ന് കുടുംബം
കഴിഞ്ഞ ദിവസം രാത്രി എല്ലാവരും ഉറങ്ങിയപ്പോള്‍ ഗീത വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. പിന്നീട്, ഭർത്താവും മറ്റ് കുടുംബാംഗങ്ങളും അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു കുളത്തിനടുത്ത് പകുതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ഗീതയുടെ പാതികരിഞ്ഞ വസ്ത്രം കണ്ടതോടെ മൃതദേഹം ഗീതയുടേതാണെന്ന് കുടുംബാംഗങ്ങള്‍ തെറ്റിദ്ധരിക്കുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് മരണപ്പെട്ടത് ഒരു പുരുഷനാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. പിന്നാലെ ഇവര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയുമായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് മരിച്ചയാൾ 56 വയസ്സുള്ള ഹർജിഭായ് സോളങ്കിയാണെന്ന് തിരിച്ചറിഞ്ഞത്.ഗീത ഭരതുമായി പ്രണയത്തിലാണെന്നും ഇരുവരും ട്രെയിനിൽ രാജസ്ഥാനിലേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും അറിഞ്ഞതിനെത്തുടർന്ന്, പാലൻപൂർ റെയിൽവേ സ്റ്റേഷനിലെത്തി പൊലീസ് പരിശോധന നടത്തിയതോടെയാണ് ഇരുവരും പിടിയിലായത്.
മെയ് 26ന് വഴിയില്‍വെച്ചുകണ്ട് സോളങ്കിയെ ഭരത് മോട്ടോർ സൈക്കിളിൽ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് ഒപ്പംകൂട്ടി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നുവെന്നാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

