കുവൈത്തിൽ റമദാൻ മാസത്തിൽ പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം നിരോധിച്ചു

kuwait

കുവൈത്തിൽ വരുന്ന റമദാൻ മാസത്തിൽ പള്ളികളിൽ നിന്ന് പുറത്തേക്ക് കേൾക്കുന്ന വിധത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിരോധിച്ചു. ഇസ്ലാമിക മതകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
അഞ്ച് നേരത്തെ നമസ്കാരങ്ങൾക്കൊപ്പം റമദാനിലെ പ്രത്യേക പ്രാർത്ഥനകളായ തറാവീഹ്, ഖിയാമുല്ലൈൽ എന്നിവയ്ക്കും ഈ വിലക്ക് ബാധകമാണ്.

പള്ളിയുടെ അകത്തളങ്ങളിൽ ആരാധനകൾ സാധാരണ രീതിയിൽ തുടരാമെങ്കിലും, പള്ളിക്ക് പുറത്തേക്ക് ശബ്ദം വ്യാപിക്കുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് അനുവദിക്കില്ല. ആരാധകർക്കും പള്ളി പരിസരങ്ങളിൽ താമസിക്കുന്നവർക്കും മറ്റ് പൊതുജനങ്ങൾക്കും ഉണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനും ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനുമാണ് നടപടി എന്നും മന്ത്രാലയം വ്യക്തമാക്കി. എല്ലാ പള്ളികളും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബന്ധപ്പെട്ട വിഭാഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, റമദാൻ കാലത്ത് പള്ളികളിലും ഷോപ്പിംഗ് സെന്ററുകളിലും പൊതുചത്വരങ്ങളിലും ലൈസൻസ് ഇല്ലാത്ത മറ്റ് ഇടങ്ങളിലുമുള്ള അനധികൃത സംഭാവന ശേഖരണം പൂർണമായി നിരോധിച്ചതായും മന്ത്രാലയം അറിയിച്ചു. സംഭാവന ശേഖരിക്കേണ്ട സ്ഥാപനങ്ങൾ മുൻകൂർ അനുമതി നേടേണ്ടതുണ്ടെന്നും, അനുമതി ലഭിക്കുന്ന സാഹചര്യത്തിൽ പോലും സംഭാവനകൾ ലൈസൻസുള്ള ചാരിറ്റി അസോസിയേഷനുകളുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളിലേക്കു മാത്രമേ നിക്ഷേപിക്കാവൂ എന്നും നിർദ്ദേശിച്ചിട്ടുണ്ട്. റമദാൻ കാലത്തെ ദാനപ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പള്ളികളിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നതിനും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇഫ്താർ ഒരുക്കാൻ ഉദ്ദേശിക്കുന്ന സംഘങ്ങൾ ബന്ധപ്പെട്ട വകുപ്പിലേക്ക് എഴുത്തുപ്രകാരം അപേക്ഷ നൽകുകയും പള്ളിയിലെ ഇമാമുമായി സഹകരിച്ച് അനുമതി ഉറപ്പാക്കുകയും വേണം.

Also read :

മാർഗനിർദേശപ്രകാരം, ഇഫ്താർ ടേബിളുകൾ അസാനിന് അരമണിക്കൂർ മുമ്പിൽ കൂടുതൽ നേരത്തെ ഒരുക്കാൻ പാടില്ല. ഭക്ഷണം കഴിഞ്ഞ ഉടൻ തന്നെ ടേബിളുകളും ക്രമീകരണങ്ങളും നീക്കം ചെയ്യണമെന്നും നിർദേശമുണ്ട്. ഇഫ്താർ ഒരുക്കുന്നതിന്റെയും മേൽനോട്ടത്തിന്റെയും ഉത്തരവാദിത്വം സംഘാടകരുടേതായിരിക്കുമ്പോൾ, ഇമാമിന്റെ മേൽനോട്ടവും നിലനിൽക്കും.
റമദാൻ കാലത്ത് ആരാധനയും ദാനപ്രവർത്തനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ, മതപരവും ചാരിറ്റിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിതവും ഔദ്യോഗികവുമായ വഴികളിലൂടെ മാത്രമേ നടത്താവൂ എന്ന നിലപാടാണ് മന്ത്രാലയം വീണ്ടും ആവർത്തിച്ചത്. ഇതിലൂടെ പൊതുസ്ഥലങ്ങളിൽ ക്രമസമാധാനം ഉറപ്പാക്കാനും പൊതുജന വിശ്വാസം നിലനിർത്താനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News