
ഗതാഗതസുരക്ഷാ രംഗത്ത് വലിയ സാങ്കേതിക ചുവടുമാറ്റമായി കുവൈത്തിൽ ആദ്യമായി പൂർണ്ണമായ ഓട്ടോമാറ്റിക് വാഹന പരിശോധനാ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നു. ക്യാപിറ്റൽ ഗവർണറേറ്റിലെ പുതിയ പരിശോധനാ കേന്ദ്രത്തിലാണ് ഈ സംവിധാനത്തിന് തുടക്കം കുറിക്കുന്നത് എന്ന് ടെക്നിക്കൽ ഇൻസ്‌പെക്ഷൻ വകുപ്പ് അറിയിച്ചു.
മനുഷ്യ ഇടപെടൽ ഇല്ലാതെ പ്രവർത്തിക്കുന്ന സംവിധാനമായതിനാൽ പരിശോധനയുടെ കാര്യക്ഷമതയും വിശ്വാസ്യതയും ഗണ്യമായി ഉയരും. റോഡുപയോഗക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും അപകടസാധ്യതയുള്ള വാഹനങ്ങൾക്ക് ലൈസൻസ് നൽകുന്നത് തടയുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ ടെക്നിക്കൽ കാര്യങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹ്മദ് അൽ നിമ്രാൻ വ്യക്തമാക്കി.
Also Read: യുഎഇ: ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ പുരസ്കാരത്തിന് അർഹനായി ഡോ. ഷംഷീർ വയലിൽ
കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 1,06,000-ത്തിലധികം വാഹനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കിയതായി വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 2,389 വാഹനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ സ്ക്രാപ് യാർഡിലേക്ക് അയച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ 18 സ്വകാര്യ കമ്പനികൾക്ക് വാഹന പരിശോധന നടത്താനുള്ള അനുമതിയുണ്ട്. ഇതുകൂടാതെ ആറ് പുതിയ അപേക്ഷകൾ മന്ത്രാലയ പരിഗണനയിൽ കഴിയുകയാണെന്നും, ഭാവിയിൽ കൂടുതൽ സ്വകാര്യ സ്ഥാപനങ്ങൾക്കും മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പരിശോധനാ സംവിധാനം നടത്താനുള്ള അവസരം നൽകുമെന്നും ബ്രിഗേഡിയർ ജനറൽ അൽ നിമ്രാൻ കൂട്ടിച്ചേർത്തു.
പുതിയ ഓട്ടോമാറ്റിക് സംവിധാനത്തോടെ പരിശോധനയ്ക്ക് വേണ്ട സമയം വെറും മിനിറ്റുകളായി ചുരുങ്ങും. ഇതിലൂടെ പൗരന്മാർക്കും പ്രവാസികൾക്കും വേഗത്തിൽ സേവനം ലഭ്യമാകുകയും, കുവൈത്തിലെ റോഡ് സുരക്ഷ കൂടുതൽ ശക്തിപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

