
കുവൈറ്റില്‍ വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കുകയും തൊഴില്‍ വിപണിയെ വ്യാജ ബിരുദങ്ങളുടെ ഭീഷണിയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതിനായി കര്‍ശന നിയമം പ്രാബല്യത്തില്‍ വന്നു. ബിരുദങ്ങളുടെ കൃത്യമായ അംഗീകാരം ഉറപ്പാക്കുകയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സാമ്പത്തികമോ പ്രൊഫഷണല്‍ നേട്ടങ്ങള്‍ക്കോ ആയി ദുരുപയോഗപ്പെടുത്തുന്നത് തടയുകയും ചെയ്യുകയാണ് നിയമത്തിന്റെ ലക്ഷ്യം.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയ പുതിയ നിയമം, അക്കാദമിക് ബിരുദങ്ങളുടെ തുല്യതാ അംഗീകാരവുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങള്‍ പുനഃസംഘടിപ്പിച്ച് കൂടുതല്‍ കഠിനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്ന വിപുലമായ നിയമനടപടിയാണ്. 2019-ല്‍ അംഗീകരിച്ചെങ്കിലും പ്രാബല്യത്തില്‍ വന്ന ഉടന്‍ തന്നെ നിര്‍ത്തിവെച്ച നിയമം നമ്പര്‍ 78-ന് പകരമാകാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.
Read Also: 15 ഭാര്യമാര്‍, 30 കുട്ടികള്‍, 100 ജീവനക്കാര്‍; ‘പുള്ളിപ്പുലി’ പ്രിന്റ് വസ്ത്രം ധരിച്ച് സ്വകാര്യജെറ്റില്‍ യുഎഇയിൽ വന്നിറങ്ങിയ രാജാവിന്റെ വീഡിയോ വൈറലാകുന്നു
പുതിയ നിയമപ്രകാരം, വ്യാജ ബിരുദങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 10,000 കുവൈത്ത് ദിനാര്‍ വരെ പിഴയും ലഭിക്കും. കുറ്റം തെളിയുന്ന സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്ന വ്യക്തികള്‍ക്ക് ഒരുവര്‍ഷം തടവും 1,000 മുതല്‍ 5,000 ദിനാര്‍ വരെ പിഴയും, അതിന് അനധികൃതമായി അംഗീകാരം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കും ഒരു വര്‍ഷം തടവും 3,000 മുതല്‍ 5,000 ദിനാര്‍ വരെ പിഴയും വിധിക്കും. വ്യാജ ബിരുദം ഉപയോഗിച്ച് വ്യക്തിപരമായ നേട്ടമുണ്ടാക്കിയാല്‍ ശിക്ഷ മൂന്ന് വര്‍ഷം തടവായും 10,000 ദിനാര്‍ പിഴയുമായും വര്‍ധിക്കും.
തൊഴില്‍ വിപണിയെയും വിദ്യാഭ്യാസ സംവിധാനത്തെയും ദുരുപയോഗം ചെയ്യുന്ന വ്യാജ ബിരുദധാരികള്‍ക്കെതിരെ ശക്തമായ സന്ദേശമാണ് കുവൈറ്റ് ഇതിലൂടെ നല്‍കുന്നത്. നിയമപ്രകാരം, തൊഴില്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് സമര്‍പ്പിക്കണം. അപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ ഒരു വര്‍ഷം വരെ താത്കാലികമായി ജോലി ചെയ്യാനുള്ള അനുമതി ലഭിക്കും.
എന്നാല്‍, ബിരുദത്തിന് അംഗീകാരം നിഷേധിക്കപ്പെട്ടാല്‍ ജോലി അവസാനിക്കും. തുല്യതയില്ലാത്ത ബിരുദങ്ങള്‍ യാതൊരു സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും അംഗീകരിക്കരുത്. അത്തരം ബിരുദങ്ങള്‍ തൊഴില്‍, പ്രമോഷന്‍, സാമ്പത്തികമോ മാനസികമോ ആനുകൂല്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ശക്തമായി നിരോധിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

