
കുവൈത്തിൽ കുടുംബ സന്ദർശന വിസയ്ക്ക് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നു. പുതുക്കിയ വിസ ചട്ടങ്ങൾ പ്രകാരം, മൾട്ടിപ്പിൾ എൻട്രി സംവിധാനവും ഉൾപ്പെടുത്തി കൂടുതൽ സൗകര്യങ്ങളോടെയാണ് പുതിയ സംവിധാനം നിലവിൽ വന്നത്. കുടുംബാംഗങ്ങളുമായി നേരിൽ കാണാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാണ് പുതിയ തീരുമാനം. വിസ ഫീസ് ഒരു മാസത്തേക്ക് 3 ദിനാർ, ആറുമാസത്തേക്ക് 9 ദിനാർ, ഒരു വർഷത്തേക്ക് 15 ദിനാർ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. സന്ദർശകർക്ക് ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാനാകും. വിസയ്ക്ക് അപേക്ഷിക്കേണ്ടത് കുവൈത്ത് വിസ ഔദ്യോഗിക പോർട്ടലിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ആയിരിക്കും.
മൾട്ടിപ്പിൾ എൻട്രി വിസയിലുള്ളവർക്ക് കുവൈത്തിൽ ഓരോ വരവിലും പരമാവധി 30 ദിവസം മാത്രം തുടർച്ചയായി താമസിക്കാനാകും, അതിനുശേഷം രാജ്യം വിട്ട് വീണ്ടും പ്രവേശിക്കേണ്ടതായിരിക്കും. കുടുംബ സന്ദർശന വിസയ്ക്കുള്ള കാലാവധി ഒരുമാസത്തിൽ നിന്ന് ദീർഘിപ്പിച്ചിരിക്കുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ആണ് നടത്തിയത്.
ALSO READ; കൊമേഡിയന്‍ കപില്‍ ശര്‍മയുടെ കാനഡയിലെ കഫേയില്‍ വീണ്ടും വെടിവയ്പ്; 25 തവണ നിറയൊഴിച്ചു
ഇതുവരെ പ്രാബല്യത്തിൽ ഉണ്ടായിരുന്ന, കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് പോലുള്ള ദേശീയ വിമാനക്കമ്പനികളിലൂടെ മാത്രം സന്ദർശകർക്കു കുവൈത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ എന്ന നിബന്ധന ഇനി ബാധകമല്ല. ഏത് അന്തർദേശീയ വിമാനത്തിലും യാത്ര ചെയ്യാം എന്നതാണ് പുതുതായി വരുത്തിയ സുപ്രധാന മാറ്റം. പുതിയ നിയമപ്രകാരം,വിസക്ക് അപേക്ഷിക്കുന്നവർക്ക് ആവശ്യമുള്ള മാസ ശമ്പള പരിധിയായ 400 ദിനാർ എന്ന നിബന്ധന ഇപ്പോഴും നിലവിലുണ്ട്. എന്നാല്‍ മുമ്പ് ആവശ്യമായിരുന്ന യൂണിവേഴ്സിറ്റി ബിരുദ യോഗ്യത ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. പുതിയ സംവിധാനം കുവൈത്തിലെ കുടുംബബന്ധങ്ങൾ നിലനിർത്തുന്നതിനും വിനോദസഞ്ചാര-വാണിജ്യ മേഖലകൾക്ക് ഉത്സാഹം നൽകുന്നതിനും കാരണമാകുമെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

