
ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളില്‍ ഒന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ 44-ാം പതിപ്പിന് നവംബര്‍ അഞ്ചിന് തുടക്കമാകും. 118 രാജ്യങ്ങളില്‍ നിന്നുള്ള 2,350 പ്രസാധകരും പ്രദര്‍ശകരും മേളയില്‍ പങ്കെടുക്കും. സാഹിത്യം, സംസ്‌കാരം, വിജ്ഞാനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 66 രാജ്യങ്ങളില്‍ നിന്നുള്ള 251 അതിഥികളാണ് ഇത്തവണ ഷാര്‍ജയില്‍ എത്തുകയെന്നും ഷാര്‍ജ ബുക്ക് അതോറിറ്റി സി ഇ ഒ അഹമദ് റക്കാദ് അല്‍ അംറി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ അഞ്ച് മുതല്‍ 16 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് മേള നടക്കുക. ജമൈക്ക, നൈജീരിയ, മാലി, സെനഗല്‍ എന്നിവയടക്കം 10 പുതിയ രാജ്യങ്ങളും മേളയില്‍ സംബന്ധിക്കും. ഇന്ത്യയില്‍ നിന്ന് കവി കെ സച്ചിദാനന്ദന്‍, എഴുത്തുകാരനും ഇപ്രാവശ്യത്തെ വയലാര്‍ അവാര്‍ഡ് ജേതാവുമായ ഇ സന്തോഷ് കുമാര്‍, ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍ പ്രാജക്ത കോലി എന്നിവരും പങ്കെടുക്കും. കൂടുതല്‍ ഇന്ത്യന്‍ എഴുത്തുകാരെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
Read Also: ഫോര്‍ബ്‌സിൻ്റെ ഇന്ത്യന്‍ സമ്പന്ന പട്ടിക പുറത്ത്; ഒന്നാമത് മുകേഷ് അംബാനി, മലയാളികളില്‍ എം എ യൂസഫലി
‘നിങ്ങള്‍ക്കും പുസ്തകത്തിനുമിടയില്‍’ എന്ന പ്രമേയത്തിലാണ് ഇത്തവണ മേള അരങ്ങേറുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള 750 ശില്പശാലകളും 300-ലേറെ സാംസ്‌കാരിക പരിപാടികളും ഉള്‍പ്പെടെ 1,200-ല്‍ അധികം പരിപാടികള്‍ പുസ്തകമേളയോട് അനുബന്ധിച്ച് സംഘടിപ്പിക്കും. ഗ്രീസ് ആണ് ഇത്തവണത്തെ പുസ്തക മേളയിലെ അതിഥി രാജ്യം. മേളയ്ക്ക് മുന്നോടിയായി 14-ാമത് ഷാര്‍ജ പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ് നവംബര്‍ രണ്ട് മുതല്‍ നാല് വരെ നടക്കും.
മേളയുടെ ഭാഗമായി 12-ാമത് ഷാര്‍ജ രാജ്യാന്തര ലൈബ്രറി കോണ്‍ഫറന്‍സ് നവംബര്‍ എട്ട് മുതല്‍ 10 വരെ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.
സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍ത്വത്തില്‍ ആണ് പുസ്തകമേള. കേരളത്തില്‍ നിന്നടക്കം ഇന്ത്യയില്‍ നിന്ന് ഒട്ടേറെ സാഹിത്യ പ്രേമികള്‍ മേളയ്ക്ക് എത്തിച്ചേരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

