‘തോക്കുധാരികൾ ഓരോ ഫാമിലിയുടെയും അടുത്ത് വന്നു, എന്‍റെ നേരെ തോക്ക് ചൂണ്ടി…’; പഹൽഗാമിലെ ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് ആരതി

പഹൽഗാമിലെ ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്‍റെ മകൾ ആരതി. വെടിയൊച്ച കേട്ടപ്പോൾ എല്ലാവരും ഓടി ഒളിച്ചു. എന്നാൽ തോക്കുധാരികൾ ഓരോ ഫാമിലിയുടെയും അടുത്ത് വന്നെന്നും തങ്ങളുടെ അടുത്ത് വന്ന് എന്തോ പറഞ്ഞതായും ആരതി ഓർത്തെടുത്തു. തുടർന്ന് അച്ഛനെ വെടിവെച്ചു. പിന്നീട് തന്‍റെ നേരെ തോക്കു ചൂണ്ടി.

കുട്ടികൾ ആർത്തു കരഞ്ഞതോടെ അയാൾ തിരിഞ്ഞ് നടന്നപ്പോൾ താനും കുട്ടികളും ഓടി രക്ഷപ്പെടുകയായിരുന്നു എന്നും ആരതി പറയുന്നു. പിന്നീട് ഡ്രൈവറെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ സൈനികരെത്തി. കശ്മീർ നിവാസികളും തങ്ങൾക്ക് സംരക്ഷണം ഒരുക്കിയതായി ആരതി പറഞ്ഞു.

ALSO READ; പഹൽഗാം: അറബിക്കടലിൽ നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ; ഉൾക്കടലിലേക്ക് നീങ്ങി ഇന്ത്യയുടെ ഐഎൻഎസ് വിക്രാന്ത്‌, ഇന്ന് സർവകക്ഷി യോഗം

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്‍റെ സംസ്ക്കാരം നാളെ നടക്കും. ഇടപ്പള്ളി പൊതുശ്മശാനത്തിലാണ് സംസ്ക്കാരം. രാവിലെ 7 മുതല്‍ 9വരെ മൃതദേഹം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെക്കും. ബുധനാഴ്ച്ച രാത്രി 8 മണിയോടെയായിരുന്നു രാമചന്ദ്രന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി പ്രസാദിന്‍റെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്രമന്ത്രിമാരായ ജോര്‍ജ്ജ് കുര്യന്‍, സുരേഷ് ഗോപി തുടങ്ങിയവരും വിമാനത്താവളത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

തുടര്‍ന്ന് മൃതദേഹം പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാമചന്ദ്രന്‍റെ സഹോദരന്‍ വ്യാഴാഴ്ച്ച യു എസില്‍ നിന്നെത്തും. വെള്ളിയാഴ്ച്ച രാവിലെ 7 മണിയോടെ മൃതദേഹം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും. തുടര്‍ന്ന് മങ്ങാട്ടുറോഡിലുള്ള വീടായ നീരാഞ്ജനത്തിലേക്ക് എത്തിക്കും. വീട്ടിലെ ചടങ്ങുകള്‍ക്കു ശേഷം 12 മണിയോടെ ഇടപ്പള്ളി പൊതുശ്മശാനത്തില്‍ സംസ്ക്കാരം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News