പ്രധാനമന്ത്രി മോദിയെപ്പോലൊരു കബളിപ്പിക്കലുകാരനെ കണ്ടെത്താന്‍ പ്രയാസമാണ്: ഡോ ടി എം തോമസ് ഐസക്ക്

പ്രധാനമന്ത്രി മോദിയെപ്പോലൊരു കബളിപ്പിക്കലുകാരനെ കണ്ടെത്താന്‍ പ്രയാസമാണെന്ന് ഡോ ടി എം തോമസ് ഐസക്ക്. 2013-ല്‍ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് വൈ.വി. റെഡ്ഡി അധ്യക്ഷനായി 14-ാം ധനകാര്യ കമ്മീഷനെ നിയമിച്ചത്. അക്കാലത്ത് മോദിയുടെ മുദ്രാവാക്യം കേന്ദ്ര നികുതിയുടെ 50% സംസ്ഥാനങ്ങള്‍ക്കു നീക്കിവയ്ക്കണമെന്നായിരുന്നു. അതിനുവേണ്ടി വലിയ പ്രചാരണവും നടത്തി. 14-ാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴേക്കും ഭരണം മാറി, മോദി പ്രധാനമന്ത്രിയായെന്നം തോമസ് ഐസക്ക് കുറിപ്പില്‍ പറയുന്നു.

കുറിപ്പ്

പ്രധാനമന്ത്രി മോദിയെപ്പോലൊരു കബളിപ്പിക്കലുകാരനെ കണ്ടെത്താന്‍ പ്രയാസമാണെന്ന് ഡോ 2013-ല്‍ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് വൈ.വി. റെഡ്ഡി അധ്യക്ഷനായി 14-ാം ധനകാര്യ കമ്മീഷനെ നിയമിച്ചത്. അക്കാലത്ത് മോദിയുടെ മുദ്രാവാക്യം കേന്ദ്ര നികുതിയുടെ 50% സംസ്ഥാനങ്ങള്‍ക്കു നീക്കിവയ്ക്കണമെന്നായിരുന്നു. അതിനുവേണ്ടി വലിയ പ്രചാരണവും നടത്തി. 14-ാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴേക്കും ഭരണം മാറി, മോദി പ്രധാനമന്ത്രിയായി.

ധനകാര്യ കമ്മീഷന്‍ 50% തന്നില്ലെങ്കിലും 42% നികുതി വിഹിതം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു. നിലവിലുണ്ടായിരുന്ന 32 ശതമാനത്തേക്കാള്‍ ഗണ്യമായ വര്‍ദ്ധനയായിരുന്നു. 50 ശതമാനത്തിനുവേണ്ടി വാദിച്ചിരുന്ന പ്രധാനമന്ത്രി മോദി ധനകാര്യ കമ്മീഷന്‍ ചെയര്‍മാനെ വിളിച്ച് റിപ്പോര്‍ട്ട് തിരുത്തിക്കാന്‍ ശ്രമിച്ചു. പഴയ 32-ലേക്കു തിരിച്ചു പോകണമെന്നായിരുന്നു ആവശ്യം. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പിന്നെ രണ്ട് മാര്‍ഗ്ഗമേയുള്ളൂ. ഒന്നുകില്‍ സ്വീകരിക്കുക അല്ലെങ്കില്‍ തള്ളുക. അല്ലറചില്ലറ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചല്ലാതെ മുഖ്യനിര്‍ദ്ദേശങ്ങളൊന്നും ഇന്നേവരെ തിരുത്തപ്പെട്ടിട്ടില്ല. വൈ.വി. റെഡ്ഡി വഴങ്ങിയില്ല.

പ്രധാനമന്ത്രിയായി മോദി തെരഞ്ഞെടുക്കപ്പെട്ട 2014-ല്‍ ആദ്യ ബജറ്റിനു മുമ്പ് നടന്ന ഈ സംഭവം ഇപ്പോഴാണു പുറത്തുവന്നത്. നീതി ആയോഗിന്റെ സിഇഒ ആയിരുന്ന ബിവിആര്‍ സുബ്രഹ്‌മണ്യന്‍ ആണ് സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇക്കണോമിക് പ്രോഗ്രസിന്റെ ഒരു സെമിനാര്‍ ചര്‍ച്ചയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് ഈ സംഘടനയുടെ വെബ് സൈറ്റില്‍ വന്നു. 500 പേര്‍ കണ്ടു. അപ്പോഴേക്കും അത് അപ്രത്യക്ഷമായി. അല്‍ജസീറ ടെലിവിഷനാണ് ഇതിപ്പോള്‍ വാര്‍ത്തയാക്കിയത്.

Also Read: സംസ്ഥാന ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാന്‍ മോദി ശ്രമിച്ചു; വെളിപ്പെടുത്തലുമായി പ്രധാനമന്ത്രിയുടെ മുന്‍ ജോ.സെക്രട്ടറി

മോദിയും വൈ.വി. റെഡ്ഡിയും തമ്മില്‍ തന്റെ സാന്നിദ്ധ്യത്തില്‍ ഇതു സംബന്ധിച്ച് രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തിയെന്നാണ് സുബ്രഹ്‌മണ്യന്‍ പറഞ്ഞത്. മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന വൈ.വി. റെഡ്ഡി ഒരിഞ്ചുപോലും വഴങ്ങാന്‍ തയ്യാറല്ലായിരുന്നു. അദ്ദേഹം സുബ്രഹ്‌മണ്യത്തോടു ഇങ്ങനെ പറഞ്ഞു – ”സഹോദരാ ബോസിനോടു പറഞ്ഞേക്കൂ, അദ്ദേഹത്തിനു മുന്നില്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ലെന്ന്.” റിപ്പോര്‍ട്ട് അംഗീകരിക്കാം അല്ലെങ്കില്‍ തള്ളാം. തിരുത്തിക്കാന്‍ നോക്കണ്ട.

താഴ്ന്ന തോതില്‍ സംസ്ഥാനങ്ങള്‍ക്കു പണം നല്‍കിയാല്‍ മതിയെന്ന അനുമാനത്തില്‍ തയ്യാറാക്കിയ ബജറ്റ് ദൃതിപിടിച്ച് ആകെ പൊളിച്ചു പണിയേണ്ടി വന്നു. ചില ആനുകൂല്യ പ്രഖ്യാപനങ്ങള്‍ വേണ്ടെന്നു വച്ചു. എന്നിട്ടു മോദി പാര്‍ലമെന്റില്‍ വര്‍ദ്ധനയുടെ ക്രെഡിറ്റ് എടുക്കാന്‍ പ്രസംഗവും നടത്തി. ആ പ്രസംഗത്തില്‍ പാര്‍ലമെന്റില്‍ ഒട്ടേറെ ചിരി ഉയര്‍ത്തിയ ഒരു പ്രയോഗമുണ്ടായിരുന്നു: ”ചില സംസ്ഥാനങ്ങള്‍ക്ക് ഇത്രയുമധികം പണം സൂക്ഷിക്കാന്‍ വലുപ്പമുള്ള ട്രഷറി ഉണ്ടാവില്ല.”

പിന്നെ മോദിയുടെ പ്രവര്‍ത്തനം മുഴുവന്‍ എങ്ങനെ വര്‍ദ്ധിച്ച വിഹിതത്തിനു തുരങ്കം വയ്ക്കാം എന്നുള്ളതായിരുന്നു. നികുതി വര്‍ദ്ധപ്പിക്കുന്നതിനു പകരം സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ലാത്ത സെസും സര്‍ചാര്‍ജ്ജും വര്‍ദ്ധിപ്പിച്ച് അദ്ദേഹം വിഭവസമാഹരണം നടത്തി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം 25 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തി. ചിലവ 60 ശതമാനവും. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാനങ്ങള്‍ക്കു കിട്ടുന്നത് പഴയ 32% തുക മാത്രമാണ്.

ഇതുകൊണ്ടും മോദിയുടെ ശൗര്യം അടങ്ങിയില്ല. 15-ാം ധനകാര്യ കമ്മീഷനെ നിയമിച്ചത് അദ്ദേഹത്തിന്റെ സര്‍ക്കാരായിരുന്നു. അതിന്റെ പരിഗണനാ വിഷയങ്ങളില്‍ ആദ്യം ആവശ്യപ്പെട്ട കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ചെലവുകള്‍കൂടി പരിഗണിച്ച് മുന്‍ ധനകാര്യ കമ്മീഷന്റെ 42% ധനവിന്യാസം പുനരവലോകനം ചെയ്യണമെന്നതായിരുന്നു. ആദ്യമായിട്ടാണ് ഒരു ധനകാര്യ കമ്മീഷനോട് മുന്‍ ധനകാര്യ കമ്മീഷന്റെ തീര്‍പ്പ് പുനരവലോകനം ചെയ്യാന്‍ ആവശ്യപ്പെടുന്നത്. എന്നു മാത്രമല്ല, ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ അവകാശമായിട്ടുള്ള റവന്യു കമ്മി ഗ്രാന്റ് നിര്‍ത്തലാക്കാന്‍ കഴിയില്ലേയെന്നു പരിശോധിക്കാനും ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങളെല്ലാം ഈ നീക്കത്തെ എതിര്‍ത്തു. കേരളം അഖിലേന്ത്യാതലത്തില്‍ നാല് സെമിനാറുകള്‍ ഈ നീക്കത്തിനെതിരെ നടത്തി. കോവിഡും വന്നു. ആ ഒരു സാഹചര്യത്തില്‍ സംസ്ഥാന വിഭവ വിന്യാസത്തെ അട്ടിമറിക്കുന്നതിന് കൂട്ടുനില്‍ക്കാന്‍ 15-ാം ധനകാര്യ കമ്മീഷനു സാധിക്കാത്ത അവസ്ഥയായി. കോവിഡ് കാലത്ത് ചെലവ് നിയന്ത്രിക്കുന്ന യാഥാസ്ഥിതിക സമീപനം ഒരാള്‍ക്കും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുമായിരുന്നില്ല. ചിലപ്പോള്‍ ഞാന്‍ തമാശയ്ക്കു പറയാറുണ്ട് കോവിഡ് സംസ്ഥാനങ്ങളെ രക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News