ഈ നിമിഷം വരെ എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്, സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന സിദ്ദിഖ് പോയെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ഹരിശ്രീ അശോകന്‍

മലയാളി മനസുകള്‍ ഒന്നടങ്കം ഏറ്റെടുത്ത കൂട്ടുകെട്ടായിരുന്നു കലാഭവന്‍ എന്ന ട്രൂപ്പില്‍ തുടങ്ങിയ ഹരിശ്രീ അശോകന്‍- സിദ്ദിഖ് ബന്ധം. തന്റെ ഉറ്റ സുഹൃത്തിന്റെ വിയോഗത്തെപ്പറ്റി സംസാരിക്കുകയാണ് നടന്‍ ഹരിശ്രീ അശോകന്‍.

തനിക്ക് സിനിമകള്‍ കുറഞ്ഞിരുന്ന സമയത്തുപോലും ഒരു ബ്രേക്ക് തന്നത് സിദ്ദിഖ് ആണെന്ന് ഹരിശ്രീ അശോകന്‍ ഒരു സ്വകാര്യ യൂട്യൂബ് ചാനലിനോട് പറഞ്ഞു. സിനിമയില്‍ വന്നതിന് ശേഷം എനിക്ക് അവസരങ്ങള്‍ കുറഞ്ഞിരുന്നു. അവിടെയും എനിക്കൊരു ബ്രേക്ക് തന്നത് സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക്ക് ബാച്ചിലര്‍ ആണെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

‘എന്റെ ഉറ്റ സുഹൃത്താണ് സിദ്ദിഖ്, ഞാന്‍ മിമിക്രി തുടങ്ങി സിനിമയില്‍ എത്തി ഈ നിമിഷം വരെ എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്. സ്റ്റേജില്‍ ഞാന്‍ അദ്ദേഹത്തെയാണ് ഫോളോ ചെയ്തിരുന്നത്. മിമിക്രിയും സ്റ്റേജില്‍ അഭിനയിക്കുന്ന രീതികളായാലും ഞാന്‍ അദ്ദേഹത്തില്‍ നിന്നാണ് പഠിച്ചത്. ഞാന്‍ മാതൃകയാകുന്നത് സിദ്ദിഖിനെയാണ്.

അദ്ദേഹത്തിന്റെ ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ ആദ്യമായി സിനിമയിലേക്ക് വന്നത്. എന്റെ ജീവിതത്തില്‍ എന്ത് സംഭവിച്ചാലും, അത് ഫാമിലി പ്രശ്‌നങ്ങള്‍ ആയാല്‍ പോലും സിദ്ദിഖിനോട് ഒരു അഭിപ്രായം ചോദിച്ചിട്ടാണ് ഞാന്‍ ചെയ്തിതിരുന്നത്. അത്രക്ക് ഉറ്റ സുഹൃത്തായി മാറിയിരുന്നു ഞങ്ങള്‍.

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിലേക്ക് എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നത് സിദ്ദിഖും ലാലും കൂടിയാണ്, അവരാണ് അതിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്. നമ്മുടെ ഒരു ആളുണ്ടെന്ന് പറഞ്ഞാണ് എന്നെ പറ്റി അവര്‍ പറഞ്ഞത്. അങ്ങനെയാണ് ഞാന്‍ സിനിമയില്‍ മുഖം കാണിക്കുന്നത്.

സിനിമയില്‍ എനിക്ക് ധാരാളം അവസരങ്ങള്‍ തന്നു. റാം ജി റാവു സ്പീക്കിങ്, ഗോഡ് ഫാദര്‍ എന്നീ ചിത്രങ്ങളില്‍ ഒക്കെ എനിക്ക് റോളുകള്‍ ഉണ്ടായിരുന്നു. സിനിമയില്‍ വന്നതിന് ശേഷം എനിക്ക് അവസരങ്ങള്‍ കുറഞ്ഞിരുന്നു. അവിടെയും എനിക്കൊരു ബ്രേക്ക് തന്നത് സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക്ക് ബാച്ചിലര്‍ ആണ്.

രണ്ട് രീതിയിലും സിനിമയില്‍ എനിക്കൊരു ജീവിതം തന്നിട്ടുള്ള അളാണ് അദ്ദേഹം. ഒന്ന് സിദ്ദിഖ് ആയിട്ടും മറ്റൊന്ന് സിദ്ദിഖ് ലാല്‍ ആയിട്ടും. എന്റെ ജീവിതത്തില്‍ എനിക്കുവേണ്ട ഒരുപാട് ഉപദേശങ്ങള്‍ തന്നിട്ടുള്ള ആളാണ്. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന സിദ്ദിഖ് പോയെന്ന് പറഞ്ഞിട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഭയങ്കര വേദനയാണ് തോന്നുന്നത്. മലയാളത്തിലും ഹിന്ദിയിലും തമിഴിലും പോലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത വ്യക്തിയാണ്,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here