സഹകരണ നിയമഭേദഗതി ബില്ലിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

സഹകരണ നിയമഭേദഗതി ബില്ലിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഭേദഗതി ബില്ലിന്മേല്‍ പൊതുജനാഭിപ്രായമറിയാന്‍ നിയമിച്ച നിയമസഭാ സെലക്ട് കമ്മിറ്റിയുടെ സിറ്റിംഗ് പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ബില്ലിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയത്. സംസ്ഥാന സര്‍ക്കാരിന് അമിത അധികാരങ്ങള്‍ നല്‍കുന്നതാണ് ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ എന്ന് ചൂണ്ടിക്കാട്ടി കോലിയങ്കോട് കണ്‍സ്യൂമര്‍ സഹകരണ സംഘമാണ് കോടതിയെ സമീപിച്ചത്.

1969 ലെ കേരള സഹകരണ സംഘം നിയമം സമഗ്രമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് സഹകരണ ഭേദഗതി ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഭേദഗതി നിര്‍ദേശങ്ങള്‍ അടങ്ങിയ കരട് ബില്‍ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. സംഘങ്ങളില്‍ സംഭവിക്കുന്ന ക്രമക്കേടുകളില്‍ നിയമ ഇടപെടല്‍ ശക്തമാക്കാനും ഭേദഗതി നിര്‍ദേശങ്ങളില്‍ ഉണ്ടായിരുന്നു. നിലവില്‍ സഹകരണ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് ഇടപെടാന്‍ സാധിക്കൂ. ഇതിലേ കാലതാമസം പലപ്പോഴും കുറ്റക്കാര്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുങ്ങുമായിരുന്നു. ഭേദഗതി നിര്‍ദേശത്തിലൂടെ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഘട്ടത്തില്‍ തന്നെ ഇന്ത്യന്‍ ശിക്ഷാ നിമയം പ്രകാരമുള്ള ഇടപെടലുകള്‍ സാധ്യമാക്കും.

കരട് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിനിടെയാണ് ഭേദഗതി ബില്‍ സര്‍ക്കാരിന് അമിത അധികാരങ്ങള്‍ നല്‍കുന്നതാണെന്ന അഭിപ്രായം ഉയര്‍ന്നതും ഇക്കാര്യം ചൂണ്ടിക്കാട്ടി കോലിയങ്കോട് കണ്‍സ്യൂമര്‍ സഹകരണ സംഘം കോടതി സമീപിച്ചതും. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി പരിഗണിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News