
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തെ അടിസ്ഥാനമാക്കിയുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി ശാസ്ത്രീയമായ ക്ലോറിനേഷന്‍ ഉള്‍പ്പെടെ നടത്തുന്നതിനാവശ്യമായ പരിപാടികള്‍ ആരംഭിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതായും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
2023ലെ കോഴിക്കോടുണ്ടായ നിപ ഔട്ട്ബ്രേക്കിനെ തുടര്‍ന്നാണ് മസ്തിഷ്കജ്വരങ്ങളെല്ലാം നിര്‍ബന്ധമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും മസ്തിഷ്കജ്വരങ്ങള്‍ എന്ത് കാരണങ്ങള്‍ കൊണ്ടാണ് ഉണ്ടാകുന്നതെന്ന് കണ്ടുപിടിക്കണമെന്നുള്ള തീരുമാനം ആരോഗ്യവകുപ്പ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
2023ലെ കോഴിക്കോടുണ്ടായ നിപ ഔട്ട്ബ്രേക്കിനെ തുടര്‍ന്നാണ് മസ്തിഷ്കജ്വരങ്ങളെല്ലാം നിര്‍ബന്ധമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും മസ്തിഷ്കജ്വരങ്ങള്‍ എന്ത് കാരണങ്ങള്‍ കൊണ്ടാണ് ഉണ്ടാകുന്നതെന്ന് കണ്ടുപിടിക്കണമെന്നുള്ള തീരുമാനം എടുക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തത്. തത്ഫലമയി 2024ല്‍ മസ്തിഷ്കജ്വരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. അതില്‍ ചിലത് അമീബിക് മസ്തിഷ്കജ്വരമാണെന്ന് കണ്ടെത്തുകയും ചെയ്തു. 2024ല്‍ തന്നെ രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കുമാവശ്യമായ ഗൈഡ് ലൈന്‍ സംസ്ഥാന ആരോഗ്യ വുപ്പ് പുറത്തിറക്കി. ടെക്നിക്കല്‍ ഗൈഡ് ലൈനും പുറത്തിറക്കി. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ഉള്‍പ്പെടെ ഇതുവരെ 104 അമീബിക് മസ്തിഷ്കജ്വര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 23 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ആഗോളതലത്തില്‍ നെഗ്ലേറിയ ഫൗളേറിയയുടെ മരണനിരക്ക് 98 ശതമാനവും അക്കാന്തമീബ മൂലമുള്ള മരണനിരക്ക് 70 ശതമാനത്തിന് മുകളിലുമാണ്. വളരെ ഉയര്‍ന്ന മരണനിരക്കുള്ള രോഗത്തെ ആദ്യമേ കണ്ടുപിടിച്ച് ചികിത്സ നല്‍കി മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കേരളത്തിന് കഴിയുന്നു.
2025ല്‍ അമീബിക് മസ്തിഷ്കജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തെ അടിസ്ഥാനമാക്കിയുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവർത്തനങ്ങൾ നടന്നു വരുന്നു. ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി ശാസ്ത്രീയമായ ക്ലോറിനേഷന്‍ ഉള്‍പ്പെടെ നടത്തുന്നതിനാവശ്യമായ പരിപാടികളും സംസ്ഥാനത്ത് ആരംഭിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

