
സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ‘നിർണയ’ ലബോറട്ടറി ശൃംഖലയുടെ (ഹബ് ആന്റ് സ്പോക്ക്) ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സർക്കാർ ലാബുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഗുണനിലവാരം ഉയർത്തുകയും ലാബുകളെ പരസ്പരം ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിൽ ബന്ധിപ്പിക്കുകയും ചെയ്തു. ഇതിലൂടെ സൗജന്യമായോ മിതമായ നിരക്കിലോ വീടിന് തൊട്ടടുത്ത് പരിശോധന നടത്താം. കേരളത്തിന്റെ രോഗപരിശോധനാ ചരിത്രത്തിലെ വിപ്ലവകരമായ മുന്നേറ്റമാണ് നിർണയ എന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന ലാബ് പരിശോധനകൾ, സങ്കീർണ ലാബ് പരിശോധനകൾ, എഎംആർ സർവയലൻസ്, മെറ്റാബോളിക്ക് സ്‌ക്രീനിങ്, ടിബി -ക്യാൻസർ സ്‌ക്രീനിങ്, ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ പരിശോധനകൾ, സാംക്രമിക രോഗ നിർണയവും നിരീക്ഷണവും എന്നിങ്ങനെ ലബോറട്ടറി പരിശോധനകളെ 7 ഡൊമൈനുകളായി തരം തിരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ തലത്തിൽ തന്നെ പൊതുജനങ്ങൾക്ക് പ്രാപ്യമാക്കുന്ന ഈ സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴിലുള്ള 1300 ഓളം ലാബുകൾ നിലവിൽ നിർണയ പദ്ധതിയുടെ ഭാഗമാണ്. ഇതിൽ വിവിധ ജില്ലകളിലായി ഇരുനൂറിലധികം ഹബ്ബ് ലാബുകളും 1100 ഓളം സ്പോക്ക് ലാബുകളും പദ്ധതിയിൽ ഉൾപ്പെടുന്നു. സർക്കാരിന്റെ ഇ ഹെൽത്ത് പോർട്ടൽ വഴിയാണ് റിസൾട്ട് ലഭ്യമാകുന്നത്. പോർട്ടലിലും, എസ്എംഎസ് ആയും, എംഇ ഹെൽത്ത് (meHealth) മൊബൈൽ ആപ്പ് വഴിയും റിസൾട്ട് ലഭ്യമാകും.
പുതിയ സംവിധാനത്തിലൂടെ കൂടുതൽ സങ്കീർണമായ ടെസ്റ്റുകൾ കുടുംബാരോഗ്യ/ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ തലത്തിൽ തന്നെ സാധ്യമാകും. ദൂരെയുള്ള ഹബ് ലാബിൽ നേരിട്ട് ചെല്ലാതെ തന്നെ പരിശോധനകൾ നടത്തുവാൻ രോഗിക്ക് സാധിക്കുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

