
18 മണിക്കൂർ അടച്ചിട്ട ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലെ വിമാന സർവീസുകൾ പുനരാരംഭിച്ചു . യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ വൈദ്യുതി വിതരണം തീപിടുത്തത്തെ തുടർന്ന് നിലച്ചതോടെയാണ് പതിനായിരക്കണക്കിന് യാത്രക്കാർ കുടുങ്ങിപ്പോയത്.
വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇലക്ട്രിക്കൽ സബ് സ്റ്റേഷനിലെ തീപിടുത്തം കാരണമാണ് ഹീത്രുവിൽ വൈദ്യുതി തടസം നേരിട്ടത്. തുടർന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി മാർച്ച് 21ന് രാത്രി 11.59 വരെ വിമാനത്താവളം അടച്ചിടുമെന്ന അറിയിപ്പ് പിന്നാലെയെത്തി. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു.
ALSO READ: സ്ത്രീകളെ ചുമന്ന് മലകയറ്റം; യുവാവ് പ്രതിവര്‍ഷം സമ്പാദിക്കുന്നത് 36 ലക്ഷത്തോളം
വ്യാഴാഴ്ച രാത്രി 11:30 ഓടെയാണ് (IST സമയം രാവിലെ 5) തീപിടിത്തം ആദ്യം റിപ്പോർട്ട് ചെയ്തത്, തുടർന്ന് അഗ്നിശമന സേനാംഗങ്ങൾക്ക് വിവരം ലഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ 2 മണിക്ക് (IST സമയം രാവിലെ 7:30) വിമാനത്താവളം അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് വിമാന സര്‍വീസ് നിര്‍ത്തിവെച്ച കാര്യം പോസ്റ്റ് ചെയ്തതിരുന്നത്. ഇന്ന് ഹീത്രൂ വഴി യാത്രകൾക്ക് പദ്ധതിയുള്ളവർ യാത്ര ചെയ്യരുതെന്നും പകരം അവരവർ യാത്ര ചെയ്യുന്ന വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തേടണമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു.
സംഭവത്തിൽ ഏന്തെങ്കിലും തരത്തിലുള്ള അപാകതയില്ലെന്ന് പോലീസ് തള്ളിക്കളഞ്ഞെങ്കിലും അന്വേഷണം തുടരുകയാണ്. വൈദ്യുത വിതരണ ഉപകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here