
തൃശൂര്‍ അഴീക്കോട് ജനവാസ മേഖലയില്‍ ജലസ്രോതസുകള്‍ നികത്താനും ദേശീയപാതയുടെ നിര്‍മ്മാണത്തിനും ഉപയോഗിച്ച മണ്ണില്‍ വന്‍തോതില്‍ ഘന ലോഹ മാലിന്യം കലര്‍ന്നതായി കണ്ടെത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഈ മാലിന്യങ്ങള്‍ കലര്‍ന്ന മണ്ണ് ഉടന്‍ നീക്കം ചെയ്യണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
എടയാര്‍ വ്യവസായ മേഖലയില്‍ പൂട്ടിപ്പോയ ഫാക്ടറിയില്‍ നിന്നുള്ള മാലിന്യമാണ് സ്വകാര്യ വ്യക്തികളുടെ പറമ്പുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ വ്യാപകമായി ഉപയോഗിച്ചത്. നാട്ടുകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പരാതിയെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മണ്ണിന്റെ സാമ്പിള്‍ പരിശോധിച്ചിരുന്നു. മണ്ണിൽ ക്രോമിയം, ലെഡ്, കോപ്പര്‍, ആര്‍സെനിക് തുടങ്ങിയ മാരക ലോഹങ്ങളുടെ സാന്നിദ്ധ്യം സാധാരണ അളവിനേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മണ്ണില്‍ നശിക്കാതെ നൂറ്റാണ്ടുകളോളം കിടക്കുന്ന ഈ ഖരമാലിന്യം കടുത്ത ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിധഗ്ദർ പറയുന്നു. മഴവെള്ളത്തില്‍ ഒലിച്ചിറങ്ങി കിണറുകളിലും പുഴയിലും കലരുന്നതോടെ പ്രദേശത്തെ ഭൂഗര്‍ഭജലം 30 വര്‍ഷത്തോളം ഉപയോഗശൂന്യമാകും. കൃഷിയെയും മത്സ്യസമ്പത്തിനെയും പൂര്‍ണമായി നശിപ്പിക്കാന്‍ ഘന ലോഹ മാലിന്യം വഴിവയ്ക്കുമെന്നാണ് ആശങ്ക.
കൂടാതെ കുട്ടികളില്‍ ബുദ്ധിമാന്ദ്യം, പഠന വൈകല്യം, വൃക്ക – കരള്‍ തകരാര്‍, വിളര്‍ച്ച എന്നിവയ്ക്ക് ലെഡ് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ക്യാന്‍സര്‍ സാധ്യത, തൊലിപ്പുറത്തെ അലര്‍ജി, വ്രണങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് ക്രോമിയം വഴിവച്ചേക്കുമെന്നും ആശങ്കയുണ്ട്. മാലിന്യം കലര്‍ന്ന മണ്ണ് ഉടനെ നീക്കം ചെയ്യണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

