
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വന്ദേഭാരതും ജനശതാബ്ദിയും ഉൾപ്പടെ ട്രെയിനുകൾ വൈകിയോടുന്നു. മംഗലാപുരത്ത് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് വരുന്ന വന്ദേഭാരത് എക്സ്പ്രസ് ഒരുമണിക്കൂറിലേറെ വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്. അതുകൊണ്ടുതന്നെ മംഗലാപുരത്തേക്ക് തിരികെ പോകേണ്ട വന്ദേഭാരത് നാല് മണിക്ക് പുറപ്പെടാൻ കഴിഞ്ഞിട്ടില്ല. ട്രെയിൻ അഞ്ചരയോടെ പുറപ്പെടമെന്നാണ് റെയിൽവേ അറിയിക്കുന്നത്.
കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് മൂന്ന് മണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്. തിരുവനന്തപുരത്ത് രണ്ടര മണിക്കൂർ വൈകി രാത്രി 12 മണിയോടെ ജനശതാബ്ദി എത്തുമെന്നാണ് റെയിൽവേ അറിയിക്കുന്നത്. കോഴിക്കോട് നിന്ന് 1.45ന് പുറപ്പെടേണ്ട ജനശതാബ്ദി വൈകിട്ട് അഞ്ച് മണിയോടെയാണ് തിരിച്ചത്. കഴിഞ്ഞ ദിവസം ട്രാക്കിൽ മരംവീണതിനെ തുടർന്ന് ട്രെയിനുകൾ വൈകിയിരുന്നു. ഇതുകാരണം ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്ന് ജനശതാബ്ദി വൈകിയാണ് യാത്രതിരിച്ചത്.
ALSO READ; നാളെ കേരളാ തീരത്ത് കടലാക്രമണത്തിന് സാധ്യത; അതീവ ജാഗ്രത പാലിക്കാൻ നിർദേശം
മംഗലാപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വരുന്ന പരശുറാം എക്സ്പ്രസാണ് വൈകിയോടുന്ന മറ്റൊരു ട്രെയിൻ. നിലവിൽ രണ്ടര മണിക്കൂറോളം വൈകിയാണ് പരശുറാം ഓടിക്കൊണ്ടിരിക്കുന്നത്. മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് ഒരു മണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്. ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് അരമണിക്കൂറും ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് 40 മിനിട്ടും വൈകിയോടുന്നു.
കന്യാകുമാരി-കത്ര ഹിമസാഗർ എക്സ്പ്രസ് ഒരു മണിക്കൂറും 27 മിനിട്ടും വൈകിയാണ് ഓടുന്നത്. നാല് മണിക്ക് തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിൻ അഞ്ചരയോടെയാണ് എത്തിയത്. ലോകമാന്യതിലകിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് വരുന്ന സമ്മർ സ്പെഷ്യൽ ട്രെയിൻ ആറ് മണിക്കൂർ വൈകി ഓടിക്കൊണ്ടിരിക്കുന്നു.
കണ്ണൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസ് അരമണിക്കൂർ വൈകിയോടുന്നു. മംഗലാപുരം-കോയമ്പത്തൂർ ഇന്‍റർസിറ്റി എക്സ്പ്രസ് ഒരു മണിക്കൂറും 45 മിനിട്ടും വൈകിയാണ് ഓടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

