
കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയോരത്ത് മൂവാറ്റുപുഴ കടാതി പാലത്തിനു സമീപം അതിപുരാതനമായ കെട്ടിടം. ചില്ലലമാരയില്‍ വറുത്ത് കോരി വെച്ച ചൂട് എണ്ണപ്പലഹാരങ്ങള്‍, തൂക്കിയിട്ട നാടന്‍ പഴക്കുലകള്‍. ആധുനിക കാലത്തിന്‍റെ പകിട്ടൊന്നും പ്രതിഫലിക്കാത്ത ഈ ചായക്കട നാട്ടുകാരുടെ മാത്രമല്ല വിദേശികളുടെ വരെ പ്രിയപ്പെട്ട ഇടമാണിപ്പോള്‍.
തലമുറകളായി കൈമാറി വന്ന ചായക്കടയുടെ പാചകപ്പെരുമ കടല്‍കടന്നെത്തിച്ചത് മോഹനന്‍ ചേട്ടനാണ്. ഇവിടത്തെ പരിപ്പുവടയും പപ്പടവടയും പഴംപൊരിയുമൊക്കെ കഴിക്കാനായി അങ്ങ് അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമൊക്കെ ആളുകളെത്തുന്നുണ്ട്. രുചിപ്പെരുമ രാജ്യാന്തരതലത്തിലേയ്ക്ക് എത്തിച്ച ചായയായി മോഹനൻ ചേട്ടന്റെ ചായക്കട മാറിക്കഴിഞ്ഞു.
വിറകടുപ്പിലാണ് ഇപ്പോഴും ഇവിടുത്തെ പാചകം. അതുതന്നെയാകാം ഈ ചായക്കടയുടെ പ്രത്യേകതയും. കടയില്‍ എത്തുന്നവര്‍, അത് നാട്ടുകാരാണെങ്കിലും വിദേശികളാണെങ്കിലും മടങ്ങുന്നത് തൃപ്തിയോടെയാകണം. അത് മോഹനന്‍ ചേട്ടന് നിര്‍ബന്ധമാണ്.
കടാതിയിലെ റിസോര്‍ട്ടില്‍ താമസിക്കാനെത്തുന്ന വിദേശികള്‍ ഈ ചായക്കടയിലുമെത്താറുണ്ട്. അങ്ങനെയാണ് മോഹന്‍ ചേട്ടന്‍റെ പാചകപ്പെരുമ കടല്‍ കടന്നത്. ധനുഷ്‌കോടി പോകുന്നവരൊക്കെയുണ്ടെങ്കിൽ നിങ്ങൾക്കും രുചിച്ചറിയാം മോഹനൻ ചേട്ടന്റെ കടയിലെ രുചിപ്പെരുമ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


