ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‌ബുള്ള കമാൻഡർ കൊല്ലപ്പെട്ടു

തെക്കൻ ലബനനിലേക്ക്‌ സംഘർഷം ആളിക്കത്തിച്ച്‌ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‌ബുള്ള കമാൻഡർ വിസാം അൽ തവിൽ കൊല്ലപ്പെട്ടു. മിസൈൽ ആക്രമണം നടത്തുകയായിരുന്നു. അതിർത്തിക്ക്‌ സമീപം വിസാം സഞ്ചരിക്കുകയായിരുന്ന എസ്‌യുവിയിലേക്കാണ് ആക്രമണം അഴിച്ചു വിട്ടത്. ഒക്ടോബർ ഏഴിന്‌ ഗാസയിലേക്ക്‌ തുടങ്ങിയ ഇസ്രയേൽ കടന്നാക്രമണത്തിനുശേഷം ഇസ്രയേൽ–ഹിസ്‌ബുള്ള കടന്നാക്രമണം രൂക്ഷമായിരുന്നു. ഇതിനിടെ കൊല്ലപ്പെടുന്ന ഏറ്റവും ഉന്നതനായ ഹിസ്‌ബുള്ള നേതാവാണ്‌ വിസാം.

ALSO READ: ബ്രസീലിൽ വാഹനാപകടം: ടൂറിസ്റ്റ് ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 25 പേർ മരിച്ചു

അടുത്തകാലത്ത് ഇസ്രയേൽ ബെയ്‌റൂട്ടിൽ നടത്തിയ സ്‌ഫോടനത്തിൽ ഹമാസിന്റെ ഉന്നത നേതാവ്‌ കൊല്ലപ്പെട്ടിരുന്നു. ഇതിന്‌ കനത്ത തിരിച്ചടി നൽകുമെന്ന്‌ ഹിസ്‌ബുള്ള പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് ഇസ്രയേൽ വീണ്ടും അതിർത്തി കടന്ന്‌ ആക്രമണം നടത്തിയത്‌. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഇസ്രയേൽ–ലബനൺ അതിർത്തിയിൽ സൈനികരഹിത മേഖല ഒരുക്കണമെന്ന 2006ലെ യു എൻ പ്രമേയം നടപ്പാക്കാൻ സന്നദ്ധമാണെന്ന്‌ ലബനൺ വിദേശമന്ത്രി അബ്‌ദുള്ള ബൗ ഹബീബ്‌ പറഞ്ഞു. അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ദോഹയിലെത്തി ഖത്തർ പ്രധാനമന്ത്രി ഷെയ്‌ഖ്‌ മൊഹമ്മദ്‌ ബിൻ അബ്ദുൾറഹ്മാൻ അൽ താനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. യുദ്ധാനന്തരം പലസ്തീൻകാർക്ക്‌ ഗാസയിൽത്തന്നെ ജീവിക്കാൻ ഉതകുന്ന സാഹചര്യം ഉറപ്പാക്കണമെന്നും സംഘർഷം പടരുന്നത്‌ ഏതുവിധേനയും തടയണമെന്നും ബ്ലിങ്കൻ അഭിപ്രായപ്പെട്ടു.

ALSO READ: ഗാസയ്‌ക്കെതിരെ ആക്രമണം തുടർന്ന്‌ ഇസ്രയേൽ; മാധ്യമപ്രവർത്തകർക്കെതിരെയും ആക്രമണം

ഗാസയിൽ 249 പേരാണ് 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 510 പേർക്ക്‌ പരിക്കേറ്റു. രൂക്ഷമായി ആക്രമണം തുടരുന്ന മധ്യ ഗാസയിൽനിന്ന്‌ ആളുകൾ കൂട്ടമായി പലായനം ചെയ്യുകയാണ്‌. പ്രദേശത്ത്‌ അൽ അഖ്‌സ ആശുപത്രിയിലേക്ക്‌ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 600 പേരെ കാണാതായി. ഇസ്രയേൽ കടന്നാക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 23,084 ‌ആയി. 9600 കുട്ടികളാണ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here