പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരെ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കള്ളപ്പണ ഇടപാടില്‍ അന്വേഷണം വേണമെന്ന ഇ.ഡിയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി സ്റ്റേ നീക്കിയത്.

പാലാരിവട്ടം മേല്‍പ്പാലം അഴിമതി വഴി ലഭിച്ച പത്തുകോടി രൂപ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന കേസ് ഇഡിയും വിജിലന്‍സും അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇബ്രാഹിം കുഞ്ഞ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹര്‍ജിയിലെ നടപടിയെന്നും ഇത് സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ വാദം. അന്വേഷണത്തിന്റെ മറവില്‍ ഇഡിയും വിജിലന്‍സും പീഡിപ്പിച്ചെന്നും ഇബ്രാഹിം കുഞ്ഞ് ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഹൈക്കോടതി അന്വേഷണം സ്‌റ്റേ ചെയ്തത്.

പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞിനെതിരെ നേരത്തെ വിജിലന്‍സ് ഗുരുതര കണ്ടെത്തലുകള്‍ നടത്തിയിരുന്നു. പാലം നിര്‍മ്മിക്കാന്‍ ടെണ്ടര്‍ നല്‍കിയത് ചട്ടവിരുദ്ധമായിട്ടാണെന്നും നിര്‍മ്മാണ കരാറിന്റെ കാര്യത്തില്‍ ഇബ്രാഹിംകുഞ്ഞും ഗൂഡാലോചന നടത്തിയെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കി. പാലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയില്ല. കൈക്കൂലിയായി ലഭിച്ച പണം ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചു തുടങ്ങിയ ഗുരുതര കണ്ടെത്തലുകളായിരുന്നു വിജിലന്‍സ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here