ഓപ്പറേഷന്‍ അരിക്കൊമ്പന്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഓപ്പറേഷന്‍ അരിക്കൊമ്പന്‍ ദൗത്യം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. മൃഗങ്ങളോടുളള ക്രൂരതയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

രാത്രി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ അധ്യക്ഷതയിലുളള ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഈ മാസം 29 വരെ മിഷന്‍ അരിക്കൊമ്പന്‍ നിര്‍ത്തിവയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. അതുവരെ ആനയെ മയക്കുവെടി വയ്ക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. മൃഗങ്ങളോടുളള ക്രൂരതയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.

ആനയെ പിടികൂടുക എന്നത് അവസാന നടപടിയാണ്. ബദല്‍ മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടന സമാനമായ മറ്റൊരു ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി വെളളിയാഴ്ച പരിഗണിക്കും.

അരിക്കൊമ്പനെ പിടികൂടാന്‍ വനംവകുപ്പും ജില്ലാ ഭരണകൂടവും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയോടെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനായിരുന്നു തീരുമാനം. ഇതിന് മുന്നോടിയായി ശനിയാഴ്ച മോക്ഡ്രില്‍ നടത്താനും തീരുമാനിക്കുകയും ചെയ്തു. രണ്ട് കുങ്കിയാനകളും നിലവില്‍ ചിന്നക്കനാലില്‍ എത്തിയിട്ടുണ്ട്. ഇതിനിടെയാണ് ദൗത്യത്തിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here