
ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതരുടെ പേര് വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി. പരാതിക്കാര്‍ അനുമതി നല്‍കിയാലും പേര് വെളിപ്പെടുത്തുന്നത് അനുചിതമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
രാഹുല്‍ ഈശ്വറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്‍റെ നിരീക്ഷണം. പരാതിക്കാരിയുടെ പേര് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രേഖപ്പെടുത്തിയതിനെ കോടതി വിമര്‍ശിച്ചു.അതേ സമയം കേസില്‍ നോട്ടീസ് നല്‍കി മാത്രമേ രാഹുലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചു.
മോശം പരാമര്‍ശങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി പരാതി നല്‍കിയതിനു പിന്നാലെ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും രാഹുലിനെതിരെ നിലവില്‍ കേസെടുത്തിട്ടില്ലെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.ഇതെത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കുകയായിരുന്നു.
അതേസമയം സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. നടിയുടെ പരാതിയില്‍ സനലിനെതിരെ എളമക്കര പോലീസ് കേസെടുത്തിരുന്നു. സനല്‍കുമാര്‍ നിലവില്‍ അമേരിക്കയിലെന്നാണ് പൊലീസ് നിഗമനം. പിന്തുടര്‍ന്നു ശല്യം ചെയ്തു എന്നതടക്കമുള്ള പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
നേരത്തേയും ഇതേ നടിയുടെ പരാതിയിൽ സംവിധായകനെതിരെ കേസെടുത്തിട്ടുണ്ട്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്നാരോപിച്ചാണ് 2022ൽ നടി സനൽ കുമാറിനെതിരെ പൊലീസിൽ പരാതി നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


