‘ചരിത്രം കൊണ്ടുവന്ന കപ്പൽ’, വിഴിഞ്ഞം ലോകത്തിൻ്റെ നെറുകയിലേക്ക്: സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയ സർക്കാർ

വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പൽ അടുത്തപ്പോൾ രചിക്കപ്പെട്ടത് പുതിയ ചരിത്രമാണ്. കേരള ജനതയുടെ സ്വപ്ന പദ്ധതിയെ യാഥാർഥ്യമാക്കിയ എൽ ഡി എഫ് ഗവൺമെന്റിന്റെ മികവ് ജനങ്ങൾക്ക് മുൻപിലിപ്പോൾ ഒരു വലിയ കടല് കണക്കെ നീണ്ടു കിടക്കുന്നു. ആകാശത്ത് വർണ വിസ്മയം തീർത്തുകൊണ്ടാണ് കപ്പൽ തീരം തൊട്ട നിമിഷത്തെ കേരളം ആഘോഷിച്ചത്. ചൈനയിൽ നിന്നുള്ള ഷെൻ ഹുവ 15 എന്ന കപ്പലാണ് ഇപ്പോൾ തീരത്തെത്തിയിരിക്കുന്നത്. 3 ക്രെയിനുകളുമായാണ് കപ്പൽ എത്തിയത്.

വിഴിഞ്ഞം തുറമുഖത്തിലൂടെ വ്യവസായ, നിക്ഷേപ രംഗത്ത്‌ അനന്ത സാധ്യത തുറക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, വിനോദസഞ്ചാര രം​ഗങ്ങളിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന തുറമുഖം ഇന്ത്യയുടെ പുതിയ വാണിജ്യ കവാടമാകും. ദുബായ്, സിംഗപ്പുർ, കൊളംബോ  എന്നീ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിലെ കണ്ടെയ്‌നർ വ്യവസായം ഇനി  കേരളത്തെ ആശ്രയിക്കും.

ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ക്രൂയിസ് ടൂറിസത്തിന്റെ വളർച്ച വിപുലമാക്കും. ക്രൂയിസ് ഷിപ്പുകളുടെയും ക്രൂ ചെയ്ഞ്ചിന്റെയും ​ഗുണഫലങ്ങൾ സംസ്ഥാനത്തിന്‌ ഉണ്ടാകും. വിഴിഞ്ഞത്തിനു സമീപത്തുള്ള അടിമലത്തുറയിൽ  ക്രൂയിസ് ടൂറിസം പദ്ധതിക്കും സർക്കാർ ആലോചിക്കുന്നുണ്ട്.

ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം വിഴിഞ്ഞം കൂടുതൽ ശോഭനമാക്കും. വിഴിഞ്ഞത്തെ മാസ്റ്റർ തുറമുഖമായി കണ്ട് സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ഈ ശൃംഖലയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാനും ഇവയോടനുബന്ധിച്ച്‌ പുതിയ വ്യവസായങ്ങൾ വികസിപ്പിക്കാനും കഴിയും. തുറമുഖത്തിനു പിന്നാലെ വെയർ ഹൗസുകൾ, കണ്ടെയ്‌നർ പാർക്കുകൾ, ഹോട്ടലുകൾ, ഫാക്ടറികൾ എന്നിവയും വരും. പല വൻകിട കമ്പനികളും നിക്ഷേപസാധ്യതകൾ തേടി ഇതിനകം സംസ്ഥാനത്ത് എത്തി. വിഴിഞ്ഞം കേന്ദ്രീകരിച്ച് പുതിയ ടൗൺഷിപ്പ്  ഉയരും. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയിൽ വൻ പുരോ​ഗതിയുണ്ടാക്കും. തിരുവനന്തപുരത്തും കന്യാകുമാരിയിലും ഭക്ഷ്യസംസ്കരണം, വ്യവസായശാലകൾ തുടങ്ങിയ തുറമുഖ അധിഷ്‌ഠിത വ്യവസായങ്ങൾ വരും.

തുറമുഖത്തിന് അനുബന്ധമായി ക്രെയിൻ സർവീസ് സെന്ററുകൾ, കണ്ടെയ്‌നർ സ്റ്റോറേജുകൾ, റഫ്രിജറേറ്റർ പോയിന്റ്‌സ്, ഇല‌‌ക്‌ട്രോണി‌ക്‌സ് സ്ഥാപനങ്ങൾ, ഫുഡ് പ്രോസസിങ്‌ യൂണിറ്റുകൾ എന്നിവ രൂപപ്പെടും. തുറമുഖത്തോട്‌ അനുബന്ധിച്ച്‌  റിന്യൂവബൾ എനർജി പാർക്ക് സ്ഥാപിക്കുന്നതിനും സർക്കാർ ആലോചിക്കുന്നുണ്ട്. തിരമാല, സൗരോർജം, കാറ്റ്, ജൈവമാലിന്യം തുടങ്ങിയ വിവിധ സ്രോതസ്സുകളെ പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉൽപ്പാദനത്തിനായി വിനിയോഗിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

40 വർഷത്തേക്കാണ്‌ തുറമുഖം നടത്തിപ്പ്‌ അദാനി വിഴിഞ്ഞം പോർട്ട്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ (എവിപിപിഎൽ) ലഭിക്കുക. 15–-ാം വർഷംമുതൽ മൊത്തം വരുമാനത്തിന്റെ ഒരു ശതമാനം തുക ലഭിക്കും. ഓരോ വർഷവും ഒരുശതമാനംവീതം വർധിക്കും.

ALSO READ: കരയിലേക്ക് കപ്പലിനെ വരവേറ്റ് മുഖ്യമന്ത്രി, ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ വിഴിഞ്ഞത്ത് ആയിരങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel