
ഛത്തീസ്ഗഡിൽ ക്രൈസ്തവർക്ക് വിലക്ക് ഏർപ്പെടുത്തി ബോർഡ്. കാങ്കറിലെ 8 ഗ്രാമങ്ങളിലാണ് പാസ്റ്റർമാർക്കടക്കം പ്രവേശന വിലക്കേർപ്പെടുത്തി ബോർഡ് സ്ഥാപിച്ചത്. മുൻപ് സന്ദർശിച്ചിരുന്ന ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കുമോ എന്നതിനെ ചൊല്ലി ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായത്തിൽ ഇത് ഭയം സൃഷ്ടിച്ചിട്ടുണ്ട്.
അതേസമയം ബോർഡുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഛത്തീസ്ഗഢ് ഹൈക്കോടതി തള്ളി. ആകർഷകമായ സമ്മാനങ്ങൾ നൽകിയോ വഞ്ചനാപരമായ മാർഗ്ഗങ്ങളിലൂടെയോ നടത്തുന്ന നിർബന്ധിത മതപരിവർത്തനം തടയാൻ സ്ഥാപിച്ച ബോർഡുകൾ ഭരണഘടനാ വിരുദ്ധമായി കണക്കാക്കാനാവില്ല എന്ന് കോടതി വ്യക്തമാക്കി. സംഭവത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സീറോ മലബാർ സഭ അറിയിച്ചു.
ALSO READ: അനില്‍ അംബാനിയുടെ 3,000 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി
ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയും ജസ്റ്റിസ് ബിഭു ദത്ത ഗുരുവും (Chief Justice Ramesh Sinha and Justice Bibhu Datta Guru) ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഒക്ടോബർ 28-നാണ് കേസിൽ ഉത്തരവ് പുറപ്പെടുവിച്ചത്. തദ്ദേശീയ ഗോത്രവർഗ്ഗക്കാരുടെയും പ്രാദേശിക സാംസ്കാരിക പൈതൃകത്തിൻ്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി (precautionary measure) ഗ്രാം സഭകൾ (Gram Sabhas) സ്ഥാപിച്ചതാണ് ഈ ബോർഡുകൾ എന്ന് തോന്നുന്നു എന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
കാങ്കർ ജില്ലയിലെ താമസക്കാരനായ ദിഗ്ബൽ താണ്ടിയാണ് (Digbal Tandi) ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. ക്രിസ്ത്യൻ സമൂഹത്തെയും അവരുടെ മതനേതാക്കളെയും മുഖ്യധാര ഗ്രാമ സമൂഹത്തിൽ നിന്ന് മാറ്റിനിർത്തുന്നു എന്ന് ഹർജിയിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

