കേരളത്തിലെ ആദ്യ നഴ്സിങ് സ്‌കൂളിന്‌ നൂറാം പിറന്നാൾ; ആഘോഷങ്ങൾക്ക് മുഖ്യമന്ത്രി തിരിതെളിക്കും

സംസ്ഥാനത്തെ ആദ്യ നഴ്സിങ് സ്‌കൂളിന് നൂറ് വയസ്സ്. ജനുവരി 2ന് എറണാകുളം ​ഗവ. നഴ്സിങ് സ്കൂളിന്റെ ശതാബ്‌ദി ആഘോഷം ‘ശതസ്‌മൃതി 2024’ ആരംഭിക്കും. ചൊവ്വാഴ്ച്ച രാവിലെ 10.30ന്‌ 100 ദിവസത്തെ ആഘോഷപരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. എറണാകുളം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വീണാ ജോർജ്‌, പി രാജീവ്‌ എന്നിവർ പങ്കെടുക്കും.

ALSO READ: സ്‌നേഹത്തിന്റെ പൊതിച്ചോര്‍…. ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതി ഏഴാം വര്‍ഷത്തില്‍

1922ൽ കേരളത്തിലെത്തി ഇറ്റലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘സിസ്‌റ്റേഴ്‌സ്‌ ഓഫ് ചാരിറ്റി സന്ന്യാസി സമൂഹ’ത്തിലെ സിസ്റ്റർമാരായ ഗബ്രിയേൽ, എർമിനിയ, പിയറിന, ടയോറിസിസ്‌ എന്നിവർ ചേർന്നാണ് നഴ്‌സിങ്‌ സ്‌കൂൾ ആരംഭിച്ചത്‌. വരാപ്പുഴ അതിരൂപതയിലേക്ക് കൊച്ചി രാജാവ് രാമവർമ, ആതുരസേവനരം​ഗത്ത് പരിശീലനം നേടിയ നഴ്സുമാരെ ജനറൽ ആശുപത്രിയിൽ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട് കത്തയച്ചതിനെ തുടർന്ന് അക്കായലത്ത് റോമിൽ പഠിച്ചിരുന്ന വരാപ്പുഴ ആർച്ച്‌ ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റി അടക്കമുള്ളവരുടെ അഭ്യർഥനപ്രകാരമാണ് സിസ്റ്റർമാർ എറണാകുളത്തേക്ക് വന്നത്. ആതുരസേവനത്തിൽ താൽപ്പര്യമുള്ളവർക്ക് അവർ പരിശീലനം നൽകി.

രണ്ടുവർഷത്തിനു ശേഷം ഔദ്യോഗികമായി 1924ൽ ഗവ. നഴ്സിങ് സ്കൂൾ ആരംഭിച്ചു. സിലബസ് നിലവിൽ വന്നത് 1927ലാണ്. 22 വർഷത്തോളം സേവനം തുടർന്ന സിസ്‌റ്റർമാർ ലൂർദ് ആശുപത്രി സ്ഥാപിച്ചപ്പോൾ സേവനം അവിടേക്ക് മാറ്റി. 1957ലാണ് എറണാകുളം ​ഗവ. നഴ്സിങ് സ്കൂളിൽ നിന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരത്തോടെ ആദ്യ ബാച്ച് പുറത്തിറങ്ങിയത്.1978 മുതൽ ജില്ലാ മെഡിക്കൽ ഓഫീസർ നേരിട്ടാണ് അഡ്മിഷൻ നടത്തുന്നത്. ഇന്ന് രണ്ട് മന്ദിരങ്ങളുള്ള നഴ്സിങ് സ്കൂൾ ഒറ്റ കെട്ടിടത്തിലാണ് ആരംഭിച്ചത്.

ALSO READ: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു

എറണാകുളം ജില്ലയിൽ നിന്നുള്ളവർക്കുമാത്രമാണ് പ്രവേശനം. മൂന്നുവർഷം കാലാവധിയുള്ള ജനറൽ നഴ്സിങ്ങിന്റെ കോഴ്സാണ്‌ ഇവിടെയുള്ളത്. 2023 ഒക്‌ടോബറിൽ 32 സീറ്റായിരുന്നത് 40 സീറ്റാക്കി. ഇതിൽ ആറുസീറ്റ് ആൺകുട്ടികൾക്കും ഒരു സീറ്റുവീതം ആൻഡമാൻ, ലക്ഷദ്വീപുകാർക്കുമാണ്‌. പി സി ഗീതയാണ്‌ ഇപ്പോഴത്തെ പ്രിൻസിപ്പൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here